യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായത്:
KO
Copywork
Malayalam OMCV 에스겔 17장
성경필사는 빠르게 끝내는 입력 훈련이 아니라, 한 절씩 말씀의 문장과 흐름을 다시 붙드는 시간입니다. 입력 내용은 이 브라우저에 임시 저장되며, 로그인하면 계정에도 저장됩니다.
소제목 단위로 진행 · 에스겔
“മനുഷ്യപുത്രാ, ഒരു കടങ്കഥ അവതരിപ്പിച്ച് ഒരു സാദൃശ്യകഥയായി ഇസ്രായേൽജനത്തോടു പറയുക.
ഈ സന്ദേശം അവരെ അറിയിക്കുക, ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ശക്തമായ ചിറകുകളും നീണ്ട തൂവലുകളും പല നിറമുള്ള സമൃദ്ധമായ പപ്പുമുള്ള ഒരു വലിയ കഴുകൻ ലെബാനോനിൽ വന്ന് ഒരു ദേവദാരുവൃക്ഷത്തിന്റെ അഗ്രഭാഗം ഒടിച്ചെടുത്തുകൊണ്ടുപോയി;
അവൻ അതിന്റെ ഇളംചില്ലകളുടെ അഗ്രഭാഗംതന്നെ മുറിച്ചു വാണിജ്യ പ്രധാനമായ ഒരു ദേശത്തു കൊണ്ടുവന്ന് കച്ചവടക്കാരുടെ ഒരു നഗരത്തിൽ അതിനെ നട്ടു.
“ ‘അവൻ ആ ദേശത്തെ ഒരു വിത്ത് എടുത്ത് ഫലപുഷ്ടിയുള്ള മണ്ണിൽ സമൃദ്ധമായ ജലാശയത്തിനരികെ അലരിവൃക്ഷംപോലെ നട്ടു.
അതു മുളച്ച് പൊക്കമില്ലാതെ പടരുന്ന ഒരു മുന്തിരിവള്ളിയായി. അതിന്റെ ശാഖകൾ അവന്റെനേരേ നീണ്ടു, എന്നാൽ വേരുകൾ അതിന്റെ അടിയിലായിരുന്നു. അങ്ങനെ അതൊരു മുന്തിരിവള്ളിച്ചെടിയായി; ചില്ലകൾ പുറപ്പെടുവിക്കയും ഇലനിറഞ്ഞ ശാഖകൾ നീട്ടുകയും ചെയ്തു.
“ ‘എന്നാൽ വലിയ ചിറകും ധാരാളം പപ്പുമുള്ള മറ്റൊരു കഴുകൻ ഉണ്ടായിരുന്നു. ഈ മുന്തിരിച്ചെടി നട്ടിരുന്ന തടത്തിൽനിന്ന് വേരുകൾ അവന്റെ അടുത്തേക്കു തിരിച്ചു വെള്ളത്തിനായി ശാഖകൾ അവന്റെനേരേ നീട്ടി.
ശാഖകൾ വീശി ഫലം കായ്ക്കുന്നതിനും ഒരു വിശിഷ്ട മുന്തിരിവള്ളി ആയിത്തീരുന്നതിനുംവേണ്ടി സമൃദ്ധമായ ജലാശയത്തിനരികെ നല്ല മണ്ണിലാണ് അതിനെ നട്ടിരുന്നത്.’
“അവരോടു പറയുക, ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു. അതു വളരുമോ? അതു വാടിപ്പോകത്തക്കവണ്ണം അവൻ അതിന്റെ വേരുകൾ പിഴുതെടുക്കുകയും കായ്കൾ പറിച്ചുകളകയും ചെയ്യുകയില്ലേ? അതിന്റെ തളിർത്ത ഇലകളെല്ലാം വാടിപ്പോകുകയില്ലേ? അതിന്റെ വേരുകൾ പിഴുതെടുക്കേണ്ടതിന് വലിയ ബലമോ വളരെ ആളുകളോ ആവശ്യമില്ലല്ലോ.
ഇതാ, അതിനെ നട്ടിരിക്കുകയാണെങ്കിൽത്തന്നെയും ഇനിയും അതു തഴയ്ക്കുമോ? കിഴക്കൻകാറ്റ് അതിന്മേൽ അടിക്കുമ്പോൾ വേഗത്തിൽ, അതുവളർന്നുവന്ന തടത്തിൽവെച്ചുതന്നെ വാടിപ്പോകുകയില്ലേ?’ ”
യഹോവയുടെ അരുളപ്പാട് വീണ്ടും എനിക്ക് ഇപ്രകാരം ഉണ്ടായി:
“ ‘ഈ കാര്യങ്ങളുടെ അർഥമെന്ത്,’ എന്ന് മത്സരമുള്ള ജനതയോട് നീ ചോദിച്ചിട്ട്, അവരോടു പറയുക: ‘ബാബേൽരാജാവ് ജെറുശലേമിലേക്കുവന്ന് അതിന്റെ രാജാവിനെയും പ്രഭുക്കന്മാരെയും പിടിച്ച് തന്നോടൊപ്പം ബാബേലിലേക്കു കൊണ്ടുവന്നു.
രാജകുടുംബാംഗങ്ങളിൽ ഒരുവനെ തെരഞ്ഞെടുത്ത് അവനുമായി അദ്ദേഹം ഒരു കരാറിൽ ഏർപ്പെട്ടു. രാജ്യം തന്നെത്താൻ ഉയർത്താതെ അദ്ദേഹത്തിനു കീഴടങ്ങിയിരുന്ന് തന്റെ ശപഥം പാലിച്ചു മുന്നോട്ടു പോകേണ്ടതിനു രാജ്യത്തെ പ്രബലന്മാരെയെല്ലാം അദ്ദേഹം പിടിച്ചുകൊണ്ടുപോയിരുന്നു.
അതിനാൽ ഒരു ഉയിർത്തെഴുന്നേൽപ്പ് സാധ്യമല്ലാത്തവിധത്തിൽ രാജ്യം അധഃപതിക്കുകയും അദ്ദേഹവുമായി ഏർപ്പെട്ട കരാർ അനുസരിച്ചുമാത്രം കഷ്ടിച്ചു മുന്നോട്ടു പോകും എന്ന സ്ഥിതിയിൽ എത്തിച്ചേരുകയും ചെയ്തു.
എന്നാൽ ആ രാജാവ് അദ്ദേഹത്തോട് മത്സരിച്ച് തനിക്ക് കുതിരകളെയും ധാരാളം സൈന്യങ്ങളെയും നൽകേണ്ടതിന് ഈജിപ്റ്റിലേക്കു സ്ഥാനപതികളെ അയച്ചു. ഇതിൽ അവൻ വിജയിക്കുമോ? ഇത്തരം കാര്യങ്ങൾ ചെയ്യുന്നവൻ തെറ്റി ഒഴിയുമോ? വാസ്തവമായും അവന് ആ കരാർ ലംഘിച്ചശേഷം രക്ഷപ്പെടാൻ കഴിയുമോ?
“ ‘ജീവനുള്ള ഞാൻ ശപഥംചെയ്യുന്നു, എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു: അവൻ ബാബേലിൽവെച്ച് അവനെ രാജാവാക്കിയ രാജാവിന്റെ രാജ്യത്തുവെച്ചുതന്നെ വധിക്കപ്പെടും, നിശ്ചയം; ആ രാജാവുമായി ചെയ്ത ശപഥം അവഗണിക്കുകയും തന്റെ കരാർ ലംഘിക്കുകയുമാണല്ലോ അവൻ ചെയ്തത്.
അസംഖ്യംപേരെ നശിപ്പിക്കാൻവേണ്ടി അവൻ ഉപരോധക്കോട്ട പണിത് ചുറ്റും മൺകൂനകൾ ഉയർത്തപ്പെടുമ്പോൾ, ഫറവോന് അദ്ദേഹത്തിന്റെ പ്രബലസൈന്യവും വലിയ കവർച്ചക്കൂട്ടവുംകൊണ്ട് യുദ്ധത്തിൽ ഒരു പ്രയോജനവും ഉണ്ടാകുകയില്ല.
അയാൾ ആ ശപഥം അവഗണിച്ച് ഉടമ്പടി ലംഘിച്ചിരിക്കുന്നു. അയാൾ ഹസ്തദാനംചെയ്തു കരാറിൽ ഏർപ്പെട്ടിട്ടും ഇതെല്ലാം ചെയ്തിരിക്കുന്നു. അതിനാൽ അയാൾ രക്ഷപ്പെടുകയില്ല.
“ ‘അതിനാൽ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ജീവനുള്ള ഞാൻ ശപഥംചെയ്യുന്നു, അയാൾ അവഗണിച്ച എന്നോടുള്ള ശപഥവും അയാൾ ലംഘിച്ച എന്റെ ഉടമ്പടിയും ഞാൻ അയാളുടെ തലമേൽത്തന്നെ വരുത്തും.
എന്റെ വല ഞാൻ അയാളുടെമേൽ വിരിക്കും. എന്റെ കെണിയിൽ അയാൾ പിടിക്കപ്പെടും. എനിക്കെതിരായി അയാൾ ചെയ്ത വിശ്വാസവഞ്ചനമൂലം ഞാൻ അയാളെ ബാബേലിലേക്കു വരുത്തുകയും അവിടെവെച്ച് അയാളോടു ഞാൻ ന്യായവിധി നടപ്പാക്കുകയും ചെയ്യും.
അയാളുടെ എല്ലാ സൈന്യങ്ങളിലുമുൾപ്പെട്ട ശ്രേഷ്ഠയോദ്ധാക്കളെല്ലാം വാൾകൊണ്ടു വീഴും; ശേഷിക്കുന്നവർ നാലുദിക്കിലേക്കും ചിതറിപ്പോകും.അപ്പോൾ യഹോവയായ ഞാൻ ഇത് അരുളിച്ചെയ്തിരിക്കുന്നു എന്നു നിങ്ങൾ അറിയും.
“ ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഒരു ദേവദാരുവിൽനിന്ന് അതിന്റെ അഗ്രത്തിലുള്ള ഒരു ചിനപ്പ് എടുത്ത് ഞാൻ നടും; അതിന്റെ ഏറ്റവും ഉയർന്ന ശിഖരത്തിൽനിന്ന് ഒരു ഇളംചില്ല ഞാൻ ഒടിച്ച് അതു വളരെ ഉയരമുള്ള ഒരു പർവതത്തിൽ നടും.
അത് ശാഖകൾ വീശി ഫലം കായ്ക്കേണ്ടതിന് ഇസ്രായേലിന്റെ ഉന്നതഗിരിയിൽ ഞാൻ അതിനെ നടും. അതു മനോഹരമായ ഒരു ദേവദാരുവായിത്തീരും. എല്ലാത്തരം പക്ഷികളും അതിൽ കൂടുവെക്കും; അതിന്റെ ശാഖകളുടെ തണലിൽ അവ പാർക്കും.
യഹോവയായ ഞാൻ ഉയരമുള്ള വൃക്ഷത്തെ താഴ്ത്തുകയും താഴ്ന്നതിനെ ഉയർത്തുകയും പച്ചയായതിനെ ഉണക്കുകയും ഉണങ്ങിയതിനെ തഴപ്പിക്കുകയും ചെയ്യുന്നു എന്നു വയലിലെ സകലവൃക്ഷങ്ങളും അറിയും.