ദൈവത്തിന്റെ ആത്മാവ് ഓദേദിന്റെ മകനായ അസര്യാവിന്റെമേൽ വന്നു.
KO
Copywork
Malayalam OMCV 역대하 15장
성경필사는 빠르게 끝내는 입력 훈련이 아니라, 한 절씩 말씀의 문장과 흐름을 다시 붙드는 시간입니다. 입력 내용은 이 브라우저에 임시 저장되며, 로그인하면 계정에도 저장됩니다.
소제목 단위로 진행 · 역대하
അദ്ദേഹം ആസയെ കാണുന്നതിനായി ചെന്ന് അദ്ദേഹത്തോടു പറഞ്ഞു: “ആസാരാജാവേ, സകല യെഹൂദാ-ബെന്യാമീൻഗോത്രക്കാരേ, എന്റെ വാക്കു ശ്രദ്ധയോടെ കേൾക്കുക! നിങ്ങൾ യഹോവയോടുകൂടെ ആയിരിക്കുമ്പോൾ അവിടന്നു നിങ്ങളോടുകൂടെയുണ്ടായിരിക്കും. നിങ്ങൾ അവിടത്തെ അന്വേഷിക്കുമെങ്കിൽ, കണ്ടെത്തും. എന്നാൽ നിങ്ങൾ അവിടത്തെ ഉപേക്ഷിച്ചാൽ അവിടന്നു നിങ്ങളെയും ഉപേക്ഷിക്കും.
വളരെക്കാലമായി ഇസ്രായേലിന് സത്യദൈവമോ പ്രബോധിപ്പിക്കാൻ ഒരു പുരോഹിതനോ ന്യായപ്രമാണമോ ഇല്ലാതിരുന്നു.
എന്നാൽ അവർ തങ്ങളുടെ കഷ്ടതയിൽ ഇസ്രായേലിന്റെ ദൈവമായ യഹോവയിലേക്കു തിരിഞ്ഞു; അവിടത്തെ അന്വേഷിച്ചു; കണ്ടെത്തുകയും ചെയ്തു.
അക്കാലത്ത് ദേശവാസികളെല്ലാം കലാപങ്ങളിൽ അകപ്പെട്ടിരുന്നതിനാൽ നാട്ടിൽ ഇറങ്ങി സഞ്ചരിക്കുന്നത് സുരക്ഷിതമായിരുന്നില്ല.
ദൈവം സകലവിധമായ കഷ്ടതകൾകൊണ്ടും അവരെ പീഡിപ്പിച്ചുകൊണ്ടിരുന്നതിനാൽ ഒരു രാജ്യം മറ്റൊരു രാജ്യത്താലും ഒരു നഗരം മറ്റൊരു നഗരത്താലും തകർക്കപ്പെട്ടുകൊണ്ടിരുന്നു.
എന്നാൽ നിങ്ങൾ ശക്തി സമാഹരിക്കുക! പരിശ്രമം ഉപേക്ഷിക്കരുത്; നിങ്ങളുടെ പ്രവൃത്തികൾക്കു പ്രതിഫലം ലഭിക്കും.”
ഓദേദിന്റെ മകനും പ്രവാചകനുമായ അസര്യാവിന്റെ വാക്കുകളും പ്രവചനവും കേട്ടപ്പോൾ ആസാ ധൈര്യമുള്ളവനായി, യെഹൂദ്യയിലെയും ബെന്യാമീനിലെയും സകലദേശങ്ങളിലും, താൻ എഫ്രയീം മലനാട്ടിൽ പിടിച്ചടക്കിയ പട്ടണങ്ങളിലും ഉണ്ടായിരുന്ന സകലമ്ലേച്ഛവിഗ്രഹങ്ങളെയും അദ്ദേഹം നീക്കംചെയ്തു. യഹോവയുടെ ആലയത്തിന്റെ പൂമുഖത്തിനു മുമ്പിലുണ്ടായിരുന്ന യാഗപീഠം അദ്ദേഹം പുനരുദ്ധരിച്ചു.
പിന്നെ അദ്ദേഹം സകല യെഹൂദരെയും ബെന്യാമീന്യരെയും എഫ്രയീം, മനശ്ശെ, ശിമെയോൻ എന്നീ ഗോത്രങ്ങളിൽനിന്ന് അവരുടെയിടയിൽ വന്നുപാർക്കുന്നവരെയും കൂട്ടിവരുത്തി. ദൈവമായ യഹോവ ആസാ രാജാവിനോടുകൂടെയുണ്ട് എന്നു കണ്ടിട്ട് ഇസ്രായേല്യരിൽനിന്ന് വളരെയധികം ആളുകൾ അദ്ദേഹത്തിന്റെ കൂട്ടത്തിൽ വന്നുചേർന്നിരുന്നു.
ആസായുടെ ഭരണത്തിന്റെ പതിനഞ്ചാംവർഷം മൂന്നാംമാസത്തിൽ അവർ ജെറുശലേമിൽ സമ്മേളിച്ചു.
അവർ കൊണ്ടുവന്നിരുന്ന കൊള്ളമുതലിൽനിന്ന് എഴുനൂറു കന്നുകാലികളെയും ഏഴായിരം ചെമ്മരിയാടുകളെയും കോലാടുകളെയും അന്ന് അവർ യഹോവയ്ക്കു യാഗമർപ്പിച്ചു.
തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ പൂർണഹൃദയത്തോടും പൂർണമനസ്സോടുംകൂടി അന്വേഷിക്കും എന്നൊരു ഉടമ്പടിയിൽ അവർ ഏർപ്പെട്ടു.
ഇസ്രായേലിന്റെ ദൈവമായ യഹോവയെ അന്വേഷിക്കാത്തവർ—ചെറിയവരോ വലിയവരോ സ്ത്രീയോ പുരുഷനോ ആകട്ടെ ആരായാലും—വധശിക്ഷ അനുഭവിക്കണം എന്നും ഉടമ്പടിയിൽ വ്യവസ്ഥ ചെയ്തു.
കൊമ്പും കാഹളവും ഊതി, ഉച്ചത്തിൽ ആർത്തുവിളിച്ച്, ജയഘോഷം മുഴക്കി അവർ യഹോവയോടു ശപഥംചെയ്തു.
അവർ ശപഥംചെയ്തത് പൂർണഹൃദയത്തോടെ ആയിരുന്നതിനാൽ യെഹൂദാമുഴുവനും ഈ ശപഥത്തിൽ ആഹ്ലാദിച്ചു. അവർ ആത്മാർഥതയോടെ യഹോവയെ അന്വേഷിച്ചു കണ്ടെത്തുകയും ചെയ്തു. അതിനാൽ യഹോവ അവർക്ക് എങ്ങും സ്വസ്ഥതനൽകി.
ആസാരാജാവിന്റെ വലിയമ്മയായ മയഖാ അശേരാദേവിക്ക് ഒരു മ്ലേച്ഛവിഗ്രഹം നിർമിച്ചതിനാൽ ആസാ അവരെ രാജമാതാവിന്റെ പദവിയിൽനിന്നു നീക്കിക്കളഞ്ഞു. അദ്ദേഹം ആ പ്രതിമ വെട്ടിവീഴ്ത്തി, അടിച്ചുതകർത്ത്, കിദ്രോൻതാഴ്വരയിൽ ഇട്ടു ചുട്ടുകളഞ്ഞു.
ആസാരാജാവിന്റെ ജീവിതകാലംമുഴുവനും അദ്ദേഹത്തിന്റെ ഹൃദയം യഹോവയോടുള്ള ഭക്തിയിൽ ഏകാഗ്രമായിരുന്നെങ്കിലും, അദ്ദേഹം ഇസ്രായേലിൽനിന്നു ക്ഷേത്രങ്ങൾ നീക്കംചെയ്തില്ല.
താനും തന്റെ പിതാവും സമർപ്പിച്ചിരുന്ന സ്വർണവും വെള്ളിയും മറ്റുപകരണങ്ങളും അദ്ദേഹം ദൈവത്തിന്റെ ആലയത്തിലേക്കു കൊണ്ടുവന്നു.
പിന്നീട് ആസായുടെ ഭരണത്തിന്റെ മുപ്പത്തഞ്ചാമാണ്ടുവരെ യുദ്ധം ഉണ്ടായില്ല.