ഇതിനുശേഷം യഹോവ മോശയോട് അരുളിച്ചെയ്തത്,
KO
Copywork
Malayalam OMCV 출애굽기 14장
성경필사는 빠르게 끝내는 입력 훈련이 아니라, 한 절씩 말씀의 문장과 흐름을 다시 붙드는 시간입니다. 입력 내용은 이 브라우저에 임시 저장되며, 로그인하면 계정에도 저장됩니다.
소제목 단위로 진행 · 출애굽기
“നിങ്ങൾ തിരിഞ്ഞു മിഗ്ദോലിനും കടലിനും ഇടയ്ക്കുള്ള പീ-ഹഹീരോത്തിൽ പാളയമടിക്കണമെന്ന് ഇസ്രായേൽമക്കളോടു പറയുക. അവർ ബാൽ-സെഫോനുനേരേ എതിർവശത്തു കടലിനരികെ താവളമടിക്കണം.
‘ഇസ്രായേല്യർ മരുഭൂമിയിൽ കുടുങ്ങി, വഴിയറിയാതെ ദേശത്തെല്ലാം അലഞ്ഞുതിരിയുകയാണ്’ എന്നു ഫറവോൻ ചിന്തിക്കും.
ഞാൻ ഫറവോന്റെ ഹൃദയം കഠിനമാക്കുകയും അവൻ അവരെ പിൻതുടരുകയും ചെയ്യും. എന്നാൽ ഫറവോനിലൂടെയും അവന്റെ സൈന്യത്തിലൂടെയും ഞാൻ എന്നെത്തന്നെ മഹത്ത്വപ്പെടുത്തും; ഞാൻ യഹോവ എന്ന് ഈജിപ്റ്റുകാർ അറിയും.” ആകയാൽ ഇസ്രായേല്യർ അങ്ങനെ ചെയ്തു.
ജനം ഓടിപ്പോയിരിക്കുന്നു എന്ന് ഈജിപ്റ്റിലെ രാജാവ് കേട്ടപ്പോൾ ഫറവോനും അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥരും അവരോടുള്ള മനോഭാവം മാറ്റി, “നാം ഈ ചെയ്തതെന്ത്? നമ്മുടെ അടിമവേലയിൽനിന്ന് ഇസ്രായേല്യരെ വിട്ടയച്ചല്ലോ” എന്ന് അവർ പറഞ്ഞു.
അങ്ങനെ ഫറവോൻ തന്റെ രഥം സജ്ജമാക്കി, സൈന്യത്തെയും തന്നോടൊപ്പം അണിനിരത്തി.
ഈജിപ്റ്റിലെ സകലരഥങ്ങളോടുംകൂടെ, ഏറ്റവും മികച്ച അറുനൂറു രഥങ്ങളെയും അവയിൽ എല്ലാറ്റിലും തേരാളികളെയും അദ്ദേഹം ഒരുക്കി.
യഹോവ ഈജിപ്റ്റുരാജാവായ ഫറവോന്റെ ഹൃദയം കഠിനമാക്കിയതുകൊണ്ട്, യുദ്ധസന്നദ്ധരായി പുറപ്പെട്ടിരുന്ന ഇസ്രായേൽജനത്തെ അയാൾ പിൻതുടർന്നു.
ഈജിപ്റ്റുകാർ—ഫറവോന്റെ സകലകുതിരകളും രഥങ്ങളും കുതിരപ്പടയും സൈന്യവും—ഇസ്രായേല്യരെ പിൻതുടരുകയും ബാൽ-സെഫോന് എതിരേ, പീ-ഹഹീരോത്തിനടുത്ത്, കടൽക്കരയിൽ പാളയമടിച്ചിരുന്ന അവരെ മറികടക്കുകയും ചെയ്തു.
ഫറവോൻ സമീപിച്ചപ്പോൾ ഇസ്രായേല്യർ തലയുയർത്തിനോക്കി. ഈജിപ്റ്റുകാർ അവർക്കു പിന്നാലെ വരുന്നതു കണ്ടു. ഇസ്രായേൽമക്കൾ ഭയപ്പെട്ട് യഹോവയോടു നിലവിളിച്ചു.
അവർ മോശയോട്, “ഈജിപ്റ്റിൽ ശവക്കുഴികൾ ഇല്ലാഞ്ഞിട്ടോ നീ ഞങ്ങളെ മരിക്കാൻ മരുഭൂമിയിൽ കൊണ്ടുവന്നത്? ഞങ്ങളെ ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിച്ചിട്ട്, നീ ഞങ്ങളോട് ഈ ചെയ്തതെന്ത്?
‘ഞങ്ങളെ വെറുതേവിട്ടേക്കുക, ഞങ്ങൾ ഈജിപ്റ്റുകാരെ സേവിച്ചുകൊള്ളാം’ എന്ന് ഈജിപ്റ്റിൽവെച്ചു നിന്നോടു ഞങ്ങൾ പറഞ്ഞില്ലേ? മരുഭൂമിയിൽ മരിക്കുന്നതിനെക്കാൾ ഈജിപ്റ്റുകാർക്കുവേണ്ടി പണിയെടുക്കുന്നതായിരുന്നു ഞങ്ങൾക്കു നല്ലത്” എന്നു പറഞ്ഞു.
അതിന് മോശ ജനത്തോട് ഇങ്ങനെ ഉത്തരം പറഞ്ഞു, “ഭയപ്പെടരുത്, സ്ഥിരതയോടെ നിൽക്കുക. യഹോവ ഇന്നു നിങ്ങൾക്കു നൽകുന്ന വിടുതൽ കണ്ടുകൊള്ളുക. നിങ്ങൾ ഇന്നു കാണുന്ന ഈജിപ്റ്റുകാരെ ഇനിയൊരിക്കലും കാണുകയില്ല.
യഹോവ നിങ്ങൾക്കുവേണ്ടി യുദ്ധംചെയ്യും; നിങ്ങൾ ശാന്തരായിരിക്കുക.”
ഇതിനെത്തുടർന്ന് യഹോവ മോശയോട് അരുളിച്ചെയ്തത്, “നീ എന്നോടു നിലവിളിക്കുന്നതെന്ത്? മുമ്പോട്ടുപോകാൻ ജനങ്ങളോടു പറയുക.
ഇസ്രായേൽമക്കൾക്കു സമുദ്രത്തിന്റെ ഉണങ്ങിയ നിലത്തുകൂടി പോകാൻ സാധിക്കത്തക്കവണ്ണം നിന്റെ വടി ഉയർത്തി കടലിന്മേൽ കൈനീട്ടി വെള്ളത്തെ വിഭജിക്കുക.
ഞാൻ ഈജിപ്റ്റുകാരുടെ ഹൃദയം കഠിനമാക്കുകയും അവർ അവരുടെ പിന്നാലെ ചെല്ലുകയും ചെയ്യും. ഫറവോനിലൂടെയും അവന്റെ സൈന്യത്തിലൂടെയും രഥങ്ങളിലൂടെയും കുതിരപ്പടയിലൂടെയും ഞാൻ മഹത്ത്വം നേടുമ്പോൾ, ഞാൻ യഹോവ എന്ന് ഈജിപ്റ്റുകാർ അറിയും.”
ഇസ്രായേലിന്റെ സൈന്യത്തിനുമുമ്പിൽ സഞ്ചരിച്ചിരുന്ന ദൈവദൂതൻ അപ്പോൾ പിൻവാങ്ങി അവരുടെ പിന്നിൽ നടന്നു. മേഘസ്തംഭവും അവരുടെമുമ്പിൽനിന്ന് പിന്നിലേക്കു നീങ്ങി.
അത് ഈജിപ്റ്റിന്റെ സൈന്യത്തിനും ഇസ്രായേലിന്റെ സൈന്യത്തിനും ഇടയിൽവന്നു നിലകൊണ്ടു. രാത്രിമുഴുവൻ ഇസ്രായേല്യരുടെ സൈന്യവും ഈജിപ്റ്റുകാരുടെ സൈന്യവുംതമ്മിൽ അടുക്കാത്തവണ്ണം അത് അവരുടെ മധ്യേനിന്നു. ഈജിപ്റ്റുകാർക്ക് അതു മേഘവും അന്ധകാരവും ഇസ്രായേല്യർക്കു പ്രകാശവും ആയിരുന്നു.
പിന്നെ മോശ കടലിന്മേൽ കൈനീട്ടി; യഹോവ അന്നു രാത്രിമുഴുവൻ ശക്തമായ ഒരു കിഴക്കൻകാറ്റ് അടിപ്പിച്ചു. കടൽ പിൻവാങ്ങി ഉണങ്ങിയ നിലം ആയിത്തീർന്നു; വെള്ളം വേർപിരിഞ്ഞു.
ഇസ്രായേല്യർ സമുദ്രത്തിൽ ഉണങ്ങിയ നിലത്തുകൂടി നടന്നു; വെള്ളം അവരുടെ വലത്തും ഇടത്തും മതിലായി നിന്നു.
ഈജിപ്റ്റുകാർ അവരെ പിൻതുടർന്നു; ഫറവോന്റെ കുതിരകളും രഥങ്ങളും കുതിരപ്പടയുമെല്ലാം അവരെ പിൻതുടർന്നു കടലിന്റെ നടുവിലേക്കു ചെന്നു.
പ്രഭാതയാമത്തിൽ യഹോവ അഗ്നിമേഘസ്തംഭത്തിൽനിന്ന് താഴേക്കു നോക്കി ഈജിപ്റ്റുസൈന്യത്തിനു വിഭ്രമം വരുത്തി.
അവിടന്ന് അവരുടെ രഥചക്രങ്ങൾ ഇടറിപ്പോകാൻ ഇടയാക്കിയതുകൊണ്ട് അവയ്ക്കു മുന്നോട്ടുപോകാൻ പ്രയാസമായി. “നമുക്ക് ഇസ്രായേല്യരെ വിട്ട് ഓടിപ്പോകാം, യഹോവ അവർക്കുവേണ്ടി ഈജിപ്റ്റിനെതിരേ യുദ്ധംചെയ്യുന്നു,” എന്ന് അവർ പറഞ്ഞു.
അപ്പോൾ യഹോവ മോശയോട്, “വെള്ളം തിരിച്ചൊഴുകി ഈജിപ്റ്റുകാരെയും അവരുടെ തേരുകളും കുതിരപ്പടയും മൂടിക്കളയേണ്ടതിനു നീ കടലിന്മേൽ കൈനീട്ടുക” എന്നു കൽപ്പിച്ചു.
മോശ കടലിനുമീതേ കൈനീട്ടി. നേരം പുലർന്നപ്പോൾ സമുദ്രം പൂർവസ്ഥിതിയിലായി. ഈജിപ്റ്റുകാർ അതിനെതിരേ ഓടി. യഹോവ അവരെ കടലിലേക്കു തള്ളിയിട്ടു.
വെള്ളം തിരിച്ചൊഴുകി രഥങ്ങളെയും കുതിരപ്പടയെയും, ഇസ്രായേല്യരെ പിൻതുടർന്നു സമുദ്രത്തിലെത്തിയ ഫറവോന്റെ മുഴുവൻ സൈന്യത്തെയും മുക്കിക്കളഞ്ഞു. അവരിൽ ഒരുവനും ജീവനോടെ ശേഷിച്ചില്ല.
എന്നാൽ ഇസ്രായേൽമക്കൾ സമുദ്രത്തിൽ, ഉണങ്ങിയ നിലത്തുകൂടി കടന്നുപോയി. അവരുടെ വലത്തും ഇടത്തും വെള്ളം മതിലായി നിലകൊണ്ടു.
ആ ദിവസം യഹോവ ഇസ്രായേലിനെ ഈജിപ്റ്റുകാരുടെ കൈകളിൽനിന്ന് രക്ഷിച്ചു; ഈജിപ്റ്റുകാർ കടൽക്കരയിൽ ചത്തടിഞ്ഞു കിടക്കുന്നത് ഇസ്രായേല്യർ കണ്ടു.
മഹാശക്തിയുള്ള യഹോവയുടെ കരം ഈജിപ്റ്റുകാർക്കെതിരായി പ്രവർത്തിക്കുന്നത് ഇസ്രായേൽമക്കൾ കണ്ടപ്പോൾ, ജനം യഹോവയെ ഭയപ്പെട്ട് യഹോവയിലും അവിടത്തെ ദാസനായ മോശയിലും വിശ്വസിച്ചു.