വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷയ്ക്കായി നീലനൂൽ, ഊതനൂൽ, ചെമപ്പുനൂൽ എന്നിവകൊണ്ടു നെയ്ത വിശേഷവസ്ത്രങ്ങൾ ഉണ്ടാക്കി; കൂടാതെ, യഹോവ മോശയോടു കൽപ്പിച്ചതുപോലെ അവർ അഹരോനു വിശുദ്ധവസ്ത്രങ്ങളും ഉണ്ടാക്കി.
EN
Copywork
Malayalam OMCV Exodus 39장
Copywork is not a speed-typing drill but time to re-hold the words and flow of Scripture, one verse at a time. Your input is saved temporarily in this browser, and to your account when you are signed in.
Practice by section · Exodus
ബെസലേൽ, തങ്കം, നീലനൂൽ, ഊതനൂൽ, ചെമപ്പുനൂൽ, പിരിച്ച മൃദുലചണനൂൽ എന്നിവകൊണ്ട് ഏഫോദ് ഉണ്ടാക്കി.
നെയ്ത്തുകാരന്റെ ചിത്രപ്പണിയായി നീലനൂൽ, ഊതനൂൽ, ചെമപ്പുനൂൽ, മൃദുലചണനൂൽ എന്നിവയുടെ ഇടയിൽ നെയ്തുചേർക്കേണ്ടതിന് അവർ തങ്കം അടിച്ചു നേരിയ തകിടാക്കി നൂലുകളായി മുറിച്ചെടുത്തു.
ഏഫോദിന്റെ രണ്ടറ്റം തമ്മിൽ പിണച്ചുചേർക്കാവുന്നവിധത്തിൽ ചുമൽക്കണ്ടങ്ങൾ ഉണ്ടാക്കി.
അതിന്മേലുള്ള ചിത്രപ്പണിയായ നടുക്കെട്ട്, യഹോവ മോശയോടു കൽപ്പിച്ചതുപോലെ, ഏഫോദിൽനിന്നുതന്നെ ഉള്ളതായി തങ്കം, നീലനൂൽ, ഊതനൂൽ, ചെമപ്പുനൂൽ, പിരിച്ച മൃദുലചണനൂൽ എന്നിവകൊണ്ടുണ്ടാക്കിയിരുന്നു.
ഇസ്രായേൽ പുത്രന്മാരുടെ പേരുകൾ രത്നശില്പി മുദ്ര നിർമിക്കുന്നതുപോലെ കൊത്തിയ ഗോമേദകക്കല്ലുകൾ അവർ തങ്കക്കസവുതടങ്ങളിൽ പതിച്ചു.
യഹോവ മോശയോടു കൽപ്പിച്ചിരുന്നതുപോലെ, ഇസ്രായേൽ പുത്രന്മാരുടെ ഓർമക്കല്ലുകളായി അവ ഏഫോദിന്റെ ചുമൽക്കഷണങ്ങളിൽ പതിപ്പിച്ചു.
അവർ ഏഫോദിന്റെ വൈദഗ്ദ്ധ്യമാർന്ന ചിത്രപ്പണിപോലെ തങ്കം, നീലനൂൽ, ഊതനൂൽ, ചെമപ്പുനൂൽ, പിരിച്ച മൃദുലചണനൂൽ എന്നിവകൊണ്ടു നിർണയപ്പതക്കം ഉണ്ടാക്കി.
അത് ഒരുചാൺ നീളവും ഒരുചാൺ വീതിയും ഉള്ള സമചതുരവും രണ്ടായി മടക്കാവുന്നതും ആയിരുന്നു.
അതിൽ നാലുനിര രത്നങ്ങൾ പതിച്ചു. ആദ്യനിരയിൽ ചെമന്നരത്നം, പീതരത്നം, മരതകം എന്നിവയും
രണ്ടാമത്തെ നിരയിൽ മാണിക്യം, ഇന്ദ്രനീലക്കല്ല്, വജ്രം എന്നിവയും
മൂന്നാമത്തെ നിരയിൽ പത്മരാഗം, വൈഡൂര്യം, സുഗന്ധിക്കല്ല് എന്നിവയും
നാലാമത്തെ നിരയിൽ പുഷ്യരാഗം, ഗോമേദകം, സൂര്യകാന്തം എന്നിവയും പതിക്കണം. അവ അതതു തങ്കക്കസവുതടങ്ങളിൽ പതിച്ചിരുന്നു.
ഇസ്രായേൽ പുത്രന്മാരിൽ ഓരോരുത്തർക്കും ഓരോ കല്ലുവീതം പന്ത്രണ്ടു കല്ലുകൾ ഉണ്ടായിരുന്നു. പന്ത്രണ്ടു ഗോത്രങ്ങളിൽ ഓരോന്നിന്റെയും പേര് ഓരോ കല്ലിലും മുദ്രക്കൊത്തായി കൊത്തിയിരുന്നു.
നിർണയപ്പതക്കത്തിനു തങ്കംകൊണ്ടു മെടഞ്ഞ ചരടുപോലുള്ള മാലയുണ്ടാക്കി.
തങ്കംകൊണ്ടു രണ്ടു കസവുതടവും രണ്ടു വളയവും ഉണ്ടാക്കി. രണ്ടു വളയവും നിർണയപ്പതക്കത്തിന്റെ രണ്ടറ്റത്തും പിടിപ്പിച്ചു.
തങ്കംകൊണ്ടുള്ള രണ്ടു മാല അവർ നിർണയപ്പതക്കത്തിന്റെ അറ്റങ്ങളിലുള്ള രണ്ടു വളയത്തിലും കൊളുത്തി.
മാലയുടെ മറ്റേ രണ്ടറ്റവും രണ്ടു തടത്തിൽ കൊളുത്തി ഏഫോദിന്റെ ചുമൽക്കഷണങ്ങളിൽ അതിന്റെ മുൻഭാഗവുമായി യോജിപ്പിച്ചു.
അവർ തങ്കംകൊണ്ട് വേറെ രണ്ടു വളയങ്ങൾ ഉണ്ടാക്കി. നിർണയപ്പതക്കത്തിന്റെ മറ്റേ രണ്ടറ്റത്തും ഏഫോദിന്റെ കീഴറ്റത്തിനുനേരേ അതിന്റെ വിളുമ്പിൽ അകത്തും പിടിപ്പിച്ചു.
അവർ തങ്കംകൊണ്ടു വേറെ രണ്ടു വളയങ്ങളും ഉണ്ടാക്കി, ഏഫോദിന്റെ മുൻഭാഗത്ത് ചുമൽക്കണ്ടത്തിന്റെ താഴേ അതിന്റെ ചേർപ്പിന്നരികെ ഏഫോദിന്റെ നടുക്കെട്ടിനു മേൽഭാഗത്തുവെച്ചു.
നിർണയപ്പതക്കം ഏഫോദിന്റെ മുകൾഭാഗത്തു വരുന്നതിനും ഏഫോദിൽനിന്ന് ഇളകിപ്പോകാതെ ഉറച്ചിരിക്കേണ്ടതിനും, യഹോവ മോശയോടു കൽപ്പിച്ചതുപോലെ, നിർണയപ്പതക്കത്തിന്റെ വളയങ്ങളും ഏഫോദിന്റെ വളയങ്ങളും നീലച്ചരടുകൊണ്ട് അവർ ചേർത്തുകെട്ടി.
അവൻ ഏഫോദിന്റെ അങ്കിമുഴുവനും നീലത്തുണികൊണ്ട് നെയ്ത്തുപണിയായി ഉണ്ടാക്കി.
അങ്കിയുടെ നടുവിൽ തല കടക്കുന്നതിന് ഒരു ദ്വാരം ഉണ്ടാക്കി, ദ്വാരത്തിന്റെ വശം കീറിപ്പോകാതിരിക്കേണ്ടതിനു ദ്വാരത്തിന്റെ ചുറ്റിലും നാടയുംവെച്ചു.
അങ്കിയുടെ വിളുമ്പിൽ, നീലനൂൽ, ഊതനൂൽ, ചെമപ്പുനൂൽ, പിരിച്ച മൃദുലചണനൂൽ, എന്നിവകൊണ്ടു ചുറ്റും മാതളപ്പഴങ്ങളും
തങ്കംകൊണ്ടു മണികളും ഉണ്ടാക്കി; മണികൾ അങ്കിയുടെ വിളുമ്പിൽ മാതളപ്പഴങ്ങൾക്കിടയിൽ ചേർത്തുവെച്ചു.
യഹോവ മോശയോടു കൽപ്പിച്ചതുപോലെ, ശുശ്രൂഷയ്ക്കുള്ള അങ്കിയുടെ വിളുമ്പിൽ ചുറ്റും ഒരു മണിയും അതിനടുത്ത് ഒരു മാതളപ്പഴവും എന്നക്രമത്തിൽ ചേർത്തിരുന്നു.
അഹരോനും അവന്റെ പുത്രന്മാർക്കും മൃദുലചണവസ്ത്രംകൊണ്ടു നെയ്ത്തുപണിയായ അങ്കിയും
മൃദുലചണനൂൽകൊണ്ടു തലപ്പാവും മൃദുലചണനൂൽകൊണ്ടു ശിരോവസ്ത്രവും പിരിച്ച മൃദുലചണനൂൽകൊണ്ട് അടിവസ്ത്രവും
പിരിച്ച മൃദുലചണനൂൽ, നീലനൂൽ, ഊതനൂൽ, ചെമപ്പുനൂൽ എന്നിവകൊണ്ടു ചിത്രത്തയ്യൽപ്പണിയായി അരക്കെട്ടും യഹോവ മോശയോടു കൽപ്പിച്ചതുപോലെ ഉണ്ടാക്കി.
അവർ തങ്കംകൊണ്ടു വിശുദ്ധകിരീടമെന്ന നെറ്റിപ്പട്ടം ഉണ്ടാക്കി. അതിൽ മുദ്രക്കൊത്തായുള്ള ഒരു എഴുത്തു കൊത്തിയുണ്ടാക്കി:
യഹോവ മോശയോടു കൽപ്പിച്ചതുപോലെ, അതു തലപ്പാവിൽ കെട്ടേണ്ടതിന് അതിൽ നീലച്ചരടു കോർത്തുകെട്ടി.
ഇങ്ങനെ, സമാഗമത്തിനുള്ള കൂടാരത്തിന്റെ പണിമുഴുവനും പൂർത്തിയായി; യഹോവ മോശയോടു കൽപ്പിച്ചതുപോലെതന്നെ ഇസ്രായേൽമക്കൾ ചെയ്തു.
അവർ സമാഗമകൂടാരം മോശയുടെ അടുക്കൽ കൊണ്ടുവന്നു:
ആട്ടുകൊറ്റന്റെ ചെമപ്പിച്ചതുകൽകൊണ്ടുള്ള പുറമൂടി, തഹശുതുകൽകൊണ്ടുള്ള പുറമൂടി, മറയുടെ തിരശ്ശീല,
ഉടമ്പടിയുടെ പേടകം, അതിന്റെ തണ്ടുകൾ, പാപനിവാരണസ്ഥാനം;
മേശയും അതിന്റെ എല്ലാ ഉപകരണങ്ങളും കാഴ്ചയപ്പവും
തങ്കംകൊണ്ടുള്ള വിളക്കുതണ്ടും അതിന്റെ നിരയിലെ ദീപങ്ങളും അതിന്റെ എല്ലാ ഉപകരണങ്ങളും, വിളക്കിനുള്ള എണ്ണ,
സ്വർണംകൊണ്ടുള്ള ധൂപപീഠം, അഭിഷേകതൈലം, സുഗന്ധധൂപവർഗം, കൂടാരത്തിലേക്കുള്ള പ്രവേശനവാതിലിന്റെ മറശ്ശീല,
വെങ്കലയാഗപീഠം, അതിന്റെ വെങ്കലജാലം, തണ്ടുകൾ, അതിന്റെ എല്ലാ ഉപകരണങ്ങളും,
സമാഗമകൂടാരാങ്കണത്തിന്റെ മറശ്ശീലകൾ, അതിന്റെ തൂണുകൾ, ചുവടുകൾ, അങ്കണകവാടത്തിന്റെ മറശ്ശീല,
വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷയ്ക്കു നെയ്തെടുത്ത വിശേഷവസ്ത്രങ്ങൾ, പൗരോഹിത്യശുശ്രൂഷയ്ക്കായി ഉപയോഗിക്കുന്ന പുരോഹിതനായ അഹരോന്റെ വിശുദ്ധവസ്ത്രം, അവന്റെ പുത്രന്മാരുടെ വസ്ത്രങ്ങൾ എന്നിവതന്നെ.
ഇങ്ങനെ, യഹോവ മോശയോടു കൽപ്പിച്ചിരുന്നതുപോലെ ഇസ്രായേൽമക്കൾ സകലപണിയും പൂർത്തിയാക്കി.
മോശ പണികൾ പരിശോധിച്ചു: യഹോവ കൽപ്പിച്ചതുപോലെതന്നെ അവർ അതു ചെയ്തിരിക്കുന്നു എന്നുകണ്ടു; മോശ അവരെ അനുഗ്രഹിച്ചു.