യോസേഫ് തന്റെ കാര്യസ്ഥനെ വിളിച്ചുപറഞ്ഞു: “ഈ പുരുഷന്മാരുടെ ചാക്കുകളിൽ അവർക്കു വഹിക്കാവുന്നത്ര ധാന്യം നിറയ്ക്കണം; ഓരോരുത്തന്റെയും പണം അവനവന്റെ ചാക്കിന്റെ വായ്ക്കൽത്തന്നെ വെച്ചേക്കണം.
EN
Copywork
Malayalam OMCV Genesis 44장
Copywork is not a speed-typing drill but time to re-hold the words and flow of Scripture, one verse at a time. Your input is saved temporarily in this browser, and to your account when you are signed in.
Practice by section · Genesis
പിന്നെ, ഏറ്റവും ഇളയവന്റെ ചാക്കിന്റെ വായ്ക്കൽ എന്റെ വെള്ളിപ്പാനപാത്രം അവന്റെ ധാന്യത്തിനുള്ള പണത്തോടൊപ്പം വെക്കുക.” യോസേഫ് തന്നോടു കൽപ്പിച്ചതുപോലെ അയാൾ ചെയ്തു.
പ്രഭാതമായപ്പോൾ അവരെ അവരുടെ കഴുതകളുമായി യാത്രയയച്ചു.
അവർ നഗരത്തിൽനിന്ന് ദൂരെയാകുന്നതിനുമുമ്പ് യോസേഫ് തന്റെ കാര്യസ്ഥനോട്, “പെട്ടെന്ന് ആ പുരുഷന്മാരെ പിൻതുടരുക. അവരോടൊപ്പം എത്തിക്കഴിയുമ്പോൾ നീ അവരോട്, ‘നിങ്ങൾ നന്മയ്ക്കുപകരം തിന്മ ചെയ്തതെന്തിന്?
ഈ പാനപാത്രത്തിൽനിന്നല്ലയോ എന്റെ യജമാനൻ കുടിക്കുന്നത്? ഇതല്ലയോ ദേവപ്രശ്നംവെക്കുന്നതിന് അദ്ദേഹം ഉപയോഗിക്കുന്നത്? നിങ്ങൾ ഈ ചെയ്തത് അധാർമികമായ ഒരു കാര്യമാണ്’ എന്നു പറയുക” എന്നു കൽപ്പിച്ചു.
കാര്യസ്ഥൻ അവരോടൊപ്പം എത്തിക്കഴിഞ്ഞപ്പോൾ ഇതേ വാക്കുകൾ അവരോടു പറഞ്ഞു.
എന്നാൽ അവർ അദ്ദേഹത്തോട്, “യജമാനൻ ഇങ്ങനെയുള്ള കാര്യങ്ങൾ പറയുന്നതെന്ത്? അങ്ങയുടെ ഈ ദാസന്മാരിൽനിന്ന് അത്തരം കാര്യങ്ങൾ ഒരിക്കലും ഉണ്ടാകുകയില്ല.
ഞങ്ങളുടെ ചാക്കുകളുടെ വായ്ക്കൽ കണ്ടെത്തിയ പണംപോലും ഞങ്ങൾ കനാൻദേശത്തുനിന്ന് അങ്ങയുടെ അടുക്കൽ മടക്കിക്കൊണ്ടുവന്നു. പിന്നെ അങ്ങയുടെ യജമാനന്റെ വീട്ടിൽനിന്ന് ഞങ്ങൾ വെള്ളിയോ സ്വർണമോ എന്തിനു മോഷ്ടിക്കണം?
അങ്ങയുടെ ദാസന്മാരിൽ ആരുടെയെങ്കിലും പക്കൽ അതു കണ്ടെത്തിയാൽ അവൻ മരിക്കട്ടെ; ശേഷിക്കുന്നവരായ ഞങ്ങൾ യജമാനന്റെ അടിമകൾ ആകുകയും ചെയ്യാം” എന്നു പറഞ്ഞു.
“കൊള്ളാം, നിങ്ങൾ പറയുന്നതുപോലെതന്നെ ആകട്ടെ. അത് ആരുടെ പക്കൽ കാണുന്നോ അവൻ എന്റെ അടിമയായിരിക്കുന്നതാണ്; ശേഷിക്കുന്ന മറ്റുള്ളവർ കുറ്റത്തിൽനിന്ന് ഒഴിഞ്ഞിരിക്കയും ചെയ്യും,” അദ്ദേഹം പറഞ്ഞു.
അവരിൽ ഓരോരുത്തനും പെട്ടെന്ന് അവനവന്റെ ചാക്ക് നിലത്ത് ഇറക്കിവെച്ചു തുറന്നു.
ഏറ്റവും മൂത്തവനെമുതൽ ഏറ്റവും ഇളയവനെവരെ കാര്യസ്ഥൻ പരിശോധിച്ചു; ബെന്യാമീന്റെ ചാക്കിൽ പാനപാത്രം കണ്ടെത്തി.
അപ്പോൾ അവരെല്ലാവരും തങ്ങളുടെ വസ്ത്രംകീറി. പിന്നെ അവർ കഴുതകളുടെമേൽ ഭാരംകയറ്റി നഗരത്തിലേക്കു മടങ്ങി.
യെഹൂദയും സഹോദരന്മാരും യോസേഫിന്റെ വീട്ടിൽച്ചെന്നു. യോസേഫ് അപ്പോഴും അവിടെത്തന്നെ ഉണ്ടായിരുന്നു; അവർ അദ്ദേഹത്തിന്റെ മുമ്പാകെ സാഷ്ടാംഗം വീണു.
യോസേഫ് അവരോട്: “നിങ്ങൾ ഈ ചെയ്തതെന്ത്? എന്നെപ്പോലെയുള്ള ഒരുവനു ദേവപ്രശ്നംവെച്ചു കാര്യങ്ങൾ കണ്ടുപിടിക്കാൻ കഴിയുമെന്നു നിങ്ങൾക്കറിഞ്ഞുകൂടയോ?” എന്നു ചോദിച്ചു.
അതിന് യെഹൂദാ മറുപടി പറഞ്ഞത്, “യജമാനനോടു ഞങ്ങൾക്ക് എന്താണു പറയാൻ കഴിയുക? ഞങ്ങൾ എന്തുപറയും? ഞങ്ങളുടെ കുറ്റമില്ലായ്മ ഞങ്ങൾ എങ്ങനെയാണു തെളിയിക്കുക? അങ്ങയുടെ ദാസന്മാരുടെ കുറ്റം ദൈവം വെളിപ്പെടുത്തിയിരിക്കുന്നു. ഞങ്ങൾ ഇപ്പോൾ യജമാനന്റെ അടിമകളാണ്. ഞങ്ങളും പാനപാത്രം ആരുടെ പക്കൽ കണ്ടെത്തിയോ അവനും.”
“അങ്ങനെയൊരു പ്രവൃത്തി എന്നിൽനിന്ന് ഉണ്ടാകാതിരിക്കട്ടെ. ആരുടെ പക്കൽ പാനപാത്രം കണ്ടെത്തിയോ അവൻമാത്രം എന്റെ അടിമ ആയിരിക്കുന്നതാണ്; നിങ്ങളിൽ ശേഷമുള്ളവർ സമാധാനത്തോടെ നിങ്ങളുടെ അപ്പന്റെ അടുത്തേക്കു പൊയ്ക്കൊൾക,” യോസേഫ് പറഞ്ഞു.
അപ്പോൾ യെഹൂദാ അദ്ദേഹത്തിന്റെ അടുത്തുചെന്ന് ഇങ്ങനെ ബോധിപ്പിച്ചു: “യജമാനനേ, തിരുവുള്ളം തോന്നി, അടിയന് യജമാനനോട് ഒരു വാക്കു പറയാൻ അനുവാദം തരണമേ. അങ്ങു ഫറവോനു സമനാണെങ്കിലും അടിയനോടു കോപിക്കരുതേ.
യജമാനൻ അടിയങ്ങളോട്, ‘നിങ്ങൾക്കു പിതാവോ സഹോദരന്മാരോ ഉണ്ടോ?’ എന്നു ചോദിച്ചു.
അപ്പോൾ ഞങ്ങൾ, ‘ഞങ്ങൾക്കു വൃദ്ധനായ ഒരു പിതാവും അദ്ദേഹത്തിനു വാർധക്യത്തിൽ ജനിച്ച, ഒരു മകനും ഉണ്ട്. അവന്റെ സഹോദരൻ മരിച്ചുപോയി; അവന്റെ മാതാവിന്റെ പുത്രന്മാരിൽ അവശേഷിക്കുന്നവൻ അവൻമാത്രമാണ്. അവന്റെ പിതാവ് അവനെ സ്നേഹിക്കുന്നു’ എന്ന് ഉത്തരം പറഞ്ഞു.
“അപ്പോൾ അങ്ങ്, ഈ ദാസന്മാരോട്, ‘എനിക്കു നേരിട്ട് അവനെ ഒന്നു കാണേണ്ടതിന് അവനെ എന്റെ അടുക്കൽ കൊണ്ടുവരിക’ എന്ന് ആജ്ഞാപിച്ചല്ലോ.
അപ്പോൾ ഞങ്ങൾ യജമാനനോട്: ‘ബാലന് അവന്റെ പിതാവിൽനിന്ന് വേർപിരിയാൻ വയ്യാ, വിട്ടുപോന്നാൽ പിതാവു മരിച്ചുപോകും,’ എന്നു പറഞ്ഞു.
അപ്പോൾ അങ്ങ് അടിയങ്ങളോട്: ‘നിങ്ങളുടെ ഏറ്റവും ഇളയ സഹോദരൻ നിങ്ങളോടുകൂടെ പോരുന്നില്ല എങ്കിൽ നിങ്ങൾ ഇനിമേൽ എന്റെ മുഖം കാണുകയില്ല’ എന്നു കൽപ്പിച്ചു.
ഞങ്ങൾ തിരികെ അങ്ങയുടെ ദാസനായ എന്റെ പിതാവിന്റെ അടുക്കൽ എത്തിയപ്പോൾ, അങ്ങ് പറഞ്ഞിരുന്നതെല്ലാം ഞങ്ങൾ അദ്ദേഹത്തോട് അറിയിച്ചു.
“അതിനുശേഷം ഞങ്ങളുടെ പിതാവ് ഞങ്ങളോട്, ‘നിങ്ങൾ മടങ്ങിച്ചെന്നു കുറെ ഭക്ഷണംകൂടി വാങ്ങുക’ എന്നു പറഞ്ഞു.
അതിനു ഞങ്ങൾ, ‘ഞങ്ങൾക്കു പോകാൻ സാധ്യമല്ല, ഞങ്ങളുടെ ഏറ്റവും ഇളയ സഹോദരൻ കൂടെയുണ്ടെങ്കിൽമാത്രമേ ഞങ്ങൾ പോകുകയുള്ളൂ. ഏറ്റവും ഇളയ അനുജൻ ഞങ്ങളോടൊപ്പം ഇല്ലാത്തപക്ഷം ഞങ്ങൾക്ക് അദ്ദേഹത്തിന്റെ മുഖം കാണാൻ സാധിക്കുകയില്ല’ എന്നു പറഞ്ഞു.
“അപ്പോൾ അങ്ങയുടെ ദാസനായ എന്റെ പിതാവ് ഞങ്ങളോട്, ‘എന്റെ ഭാര്യ എനിക്കു രണ്ടു പുത്രന്മാരെ പ്രസവിച്ചു എന്നു നിങ്ങൾക്കറിയാമല്ലോ.
അവരിൽ ഒരാൾ എന്നിൽനിന്ന് അകലേക്ക് പോയി. “അവനെ തീർച്ചയായും ചീന്തിക്കളഞ്ഞിട്ടുണ്ട്,” എന്നു ഞാൻ ഉറച്ചു. ഇതുവരെ ഞാൻ അവനെ കണ്ടിട്ടുമില്ല.
ഇവനെയും നിങ്ങൾ കൊണ്ടുപോകുകയും ഇവന് എന്തെങ്കിലും ദോഷം ഭവിക്കയും ചെയ്താൽ നിങ്ങൾ എന്റെ നരച്ചതലയെ, ദുഃഖത്തോടെ പാതാളത്തിൽ ഇറക്കും’ എന്നു പറഞ്ഞു.
“അതുകൊണ്ട് ഇപ്പോൾ ബാലനെ കൂടാതെ ഞാൻ അങ്ങയുടെ ദാസനായ എന്റെ പിതാവിന്റെ അടുക്കൽ ചെന്നാൽ, അവനെ കാണാത്തതുനിമിത്തം അദ്ദേഹം മരിച്ചുപോകും; അദ്ദേഹത്തിന്റെ ജീവൻ ബാലന്റെ ജീവനോടു പറ്റിച്ചേർന്നിരിക്കുന്നു; അടിയങ്ങൾക്കു പിതാവിന്റെ നരച്ചതലയെ ദുഃഖത്തോടെ പാതാളത്തിൽ ഇറക്കാൻ ഇടയാകും.
‘അവനെ അങ്ങയുടെ അടുക്കൽ കൊണ്ടുവരാതിരുന്നാൽ, പിതാവേ, ഞാൻ എന്റെ ആയുഷ്കാലം മുഴുവൻ അതിന്റെ കുറ്റം വഹിച്ചുകൊള്ളാം’ എന്നു ഞാൻ ബാലന്റെ സുരക്ഷിതത്വത്തിന്, അടിയന്റെ പിതാവിന് ഉറപ്പു നൽകിയിട്ടുള്ളതാണ്.
“അതുകൊണ്ട് ഇപ്പോൾ ബാലനെ അവന്റെ സഹോദരന്മാരോടുകൂടെ തിരികെപ്പോകാൻ ദയവായി അനുവദിക്കണം; ബാലനു പകരം അടിയൻ ഇവിടെ അടിമയായിരുന്നുകൊള്ളാം.
ബാലൻ എന്നോടുകൂടെ ഇല്ലെങ്കിൽ ഞാൻ എങ്ങനെയാണ് എന്റെ പിതാവിന്റെ അടുക്കൽ മടങ്ങിച്ചെല്ലുന്നത്? അങ്ങനെ അരുതേ, എന്റെ പിതാവിനു വരുന്ന ദുരിതം കാണാൻ എനിക്കിടയാക്കരുതേ.”