അങ്ങനെ ശലോമോൻ സമസ്ത ഇസ്രായേലിന്മേലും രാജാവായി വാണു.
KO
Copywork
Malayalam OMCV 열왕기상 4장
성경필사는 빠르게 끝내는 입력 훈련이 아니라, 한 절씩 말씀의 문장과 흐름을 다시 붙드는 시간입니다. 입력 내용은 이 브라우저에 임시 저장되며, 로그인하면 계정에도 저장됩니다.
소제목 단위로 진행 · 열왕기상
അദ്ദേഹത്തിന്റെ പ്രമുഖ ഉദ്യോഗസ്ഥന്മാർ ഇവരായിരുന്നു:
ശീശയുടെ പുത്രന്മാരായ എലീഹോരെഫും അഹീയാവും ആയിരുന്നു ലേഖകന്മാർ;
യെഹോയാദായുടെ പുത്രനായ ബെനായാവ് സർവസൈന്യാധിപൻ;
നാഥാന്റെ പുത്രനായ അസര്യാവ് പ്രാദേശികഭരണാധിപന്മാരുടെ മേലധികാരി;
അഹീശാർ രാജകൊട്ടാരം ഭരണാധിപൻ;
രാജാവിനും രാജകുടുംബത്തിനും ഭക്ഷണപദാർഥങ്ങൾ എത്തിച്ചുകൊടുക്കാൻ ഇസ്രായേലിൽ എല്ലായിടത്തുമായി പന്ത്രണ്ടു പ്രാദേശികഭരണാധിപന്മാർ ശലോമോന് ഉണ്ടായിരുന്നു. അവർ ഓരോരുത്തരും വർഷത്തിൽ ഓരോ മാസം അവ എത്തിച്ചുകൊടുക്കും.
അവരുടെ പേരുകൾ ഇവയാണ്:
മാക്കസ്, ശാൽബീം, ബേത്-ശേമെശ്, ഏലോൻ-ബേത്ത്-ഹാനാൻ എന്നീ സ്ഥലങ്ങളിൽ, ബെൻദേക്കെർ;
അരുബ്ബോത്തിൽ, ബെൻ-ഹേസെദ്; സോഖോവും ഹേഫെർ ദേശംമുഴുവനും അദ്ദേഹത്തിന്റെ അധികാരപരിധിക്കുള്ളിലായിരുന്നു.
നാഫത്ത്-ദോറിൽ, ബെൻ-അബീനാദാബ്; ഇദ്ദേഹം ശലോമോന്റെ മകളായ താഫത്തിനെ വിവാഹംകഴിച്ചിരുന്നു.
താനാക്കിലും, മെഗിദ്ദോവിലും, ബേത്-ശയാൻ ദേശത്തുമുഴുവനും, അഹീലൂദിന്റെ മകനായ ബാനാ; ബേത്-ശയാൽദേശം യെസ്രീലിനു താഴെയുള്ള സാരേഥാനോടു ചേർന്നുകിടക്കുന്നതും യോക്മെയാമിനു കുറുകെ ബേത്ത്-ശെയാൻമുതൽ ആബേൽ-മെഹോലാവരെ വ്യാപിച്ചുകിടക്കുന്നതും ആയിരുന്നു.
ഗിലെയാദിലെ രാമോത്തിൽ, ബെൻ-ഗേബെർ; ഗിലെയാദുദേശത്തിൽ മനശ്ശെയുടെ പുത്രനായ യായീർ താമസിച്ചിരുന്ന ദേശവും കെട്ടിയുറപ്പിച്ചതും വെങ്കലയോടാമ്പലുകളുള്ള അറുപതു നഗരങ്ങൾ ഉൾപ്പെട്ട ബാശാൻ ദേശത്തിലെ അർഗോബുദേശവും ഇദ്ദേഹത്തിന്റെ കീഴിലായിരുന്നു.
മഹനയീമിൽ, ഇദ്ദോയുടെ പുത്രനായ അഹീനാദാബ്;
നഫ്താലിയിൽ, അഹീമാസ്; ശലോമോന്റെ മകളായ ബാസമത്തിനെ ഇദ്ദേഹം വിവാഹംകഴിച്ചിരുന്നു.
ആശേരിലും ബെയാലോത്തിലും ഹൂശായിയുടെ പുത്രനായ ബാനാ;
യിസ്സാഖാരിൽ, പാരൂഹിന്റെ പുത്രൻ യെഹോശാഫാത്ത്;
ബെന്യാമീനിൽ, ഏലയുടെ പുത്രൻ ശിമെയി;
അമോര്യരാജാവായ സീഹോന്റെയും ബാശാൻരാജാവായ ഓഗിന്റെയും രാജ്യമായ ഗിലെയാദിൽ, ഹൂരിന്റെ പുത്രൻ ഗേബെർ. ഇവർ കൂടാതെ യെഹൂദാദേശത്തും ഒരു പ്രാദേശിക ഭരണകർത്താവ് ഉണ്ടായിരുന്നു.
യെഹൂദ്യയിലെയും ഇസ്രായേലിലെയും ജനം കടൽക്കരയിലെ മണൽപോലെ അസംഖ്യമായിരുന്നു. അവർ ഭക്ഷിച്ചുപാനംചെയ്ത് വളരെ ആനന്ദത്തോടെയാണു കഴിഞ്ഞിരുന്നത്.
യൂഫ്രട്ടീസ് നദിമുതൽ ഫെലിസ്ത്യരുടെദേശവും ഈജിപ്റ്റിന്റെ അതിരുവരെയുള്ള സകലരാജ്യങ്ങളും ശലോമോൻ ഭരിച്ചിരുന്നു. അവർ ശലോമോനു കപ്പം കൊണ്ടുവരികയും അദ്ദേഹത്തിന്റെ ജീവിതകാലംമുഴുവൻ കീഴടങ്ങിപ്പാർക്കുകയും ചെയ്തിരുന്നു.
ശലോമോന്റെ ഒരു ദിവസത്തെ ഭക്ഷണച്ചെലവ്: മുപ്പതുകോർ നേരിയമാവ്, അറുപതുകോർ സാധാരണമാവ്,
മാനുകൾ, കലമാനുകൾ, ആൺപുള്ളിമാനുകൾ, പുഷ്ടിവരുത്തിയ പക്ഷികൾ എന്നിവകൂടാതെ, പത്തു വളർത്തുമാടുകൾ, മേച്ചിൽപ്പുറത്തു മേഞ്ഞുനടക്കുന്ന ഇരുപതുകാളകൾ, നൂറ് ചെമ്മരിയാടുകളും കോലാടുകളും, ഇവയെല്ലാമായിരുന്നു.
യൂഫ്രട്ടീസ് നദിക്കു പടിഞ്ഞാറ് തിപ്സഹുമുതൽ ഗസ്സാവരെയുള്ള സകലരാജ്യങ്ങളും അദ്ദേഹം ഭരിച്ചു. എല്ലാ അതിർത്തിയിലും സമാധാനം നിലനിന്നിരുന്നു.
ശലോമോന്റെ ഭരണകാലത്തെല്ലാം യെഹൂദയും ഇസ്രായേലും ദാൻമുതൽ ബേർ-ശേബാവരെ ഓരോരുത്തരും അവരവരുടെ മുന്തിരിവള്ളിയുടെയും അത്തിവൃക്ഷത്തിന്റെയും തണലിൽ എന്നപോലെ സുരക്ഷിതരായി ജീവിച്ചു.
ശലോമോന് പന്തീരായിരം കുതിരപ്പട്ടാളവും കുതിരകളെ കെട്ടുന്നതിന് നാലായിരം കുതിരലായങ്ങളും ഉണ്ടായിരുന്നു.
പ്രാദേശികഭരണാധിപന്മാർ ഓരോരുത്തരും താന്താങ്ങളുടെ തവണയനുസരിച്ചുള്ള മാസങ്ങളിൽ ശലോമോൻരാജാവിനുവേണ്ടിയും അദ്ദേഹത്തിന്റെ തീൻമേശയിങ്കലുള്ളവർക്കുവേണ്ടിയും ഭക്ഷ്യവിഭവങ്ങൾ യാതൊരുവിധ കുറവുംകൂടാതെ എത്തിച്ചുകൊടുത്തിരുന്നു.
രഥക്കുതിരകൾക്കും മറ്റുകുതിരകൾക്കും ആവശ്യമായ യവവും വൈക്കോലും അവരവരുടെ മുറപ്രകാരം അവ നിൽക്കുന്ന സ്ഥലങ്ങളിൽ അവർ എത്തിച്ചുകൊടുക്കുമായിരുന്നു.
ദൈവം ശലോമോന് ജ്ഞാനവും അതിമഹത്തായ ഉൾക്കാഴ്ചയും കടൽത്തീരംപോലെ പരപ്പേറിയ പരിജ്ഞാനവും പ്രദാനംചെയ്തു.
സകലപൗരസ്ത്യദേശവാസികളുടെ ജ്ഞാനത്തെക്കാളും ഈജിപ്റ്റിന്റെ ജ്ഞാനത്തെക്കാളും ശലോമോന്റെ ജ്ഞാനം ശ്രേഷ്ഠതരമായിരുന്നു.
സകലമനുഷ്യരെക്കാളും എസ്രാഹ്യനായ ഏഥാൻ, മാഹോലിന്റെ പുത്രന്മാരായ ഹേമാൻ, കൽക്കോൽ, ദർദ എന്നിവരെക്കാളും അദ്ദേഹം കൂടുതൽ ജ്ഞാനിയായിരുന്നു. അയൽരാജ്യങ്ങളിലെല്ലാം അദ്ദേഹത്തിന്റെ കീർത്തി വ്യാപിച്ചു.
മൂവായിരം സദൃശ്യവാക്യങ്ങളും ആയിരത്തഞ്ചു ഗീതങ്ങളും അദ്ദേഹം രചിച്ചു.
ലെബാനോനിലെ ദേവദാരുമുതൽ മതിലിന്മേൽ കിളിർക്കുന്ന ഈസോപ്പുവരെയുള്ള സസ്യജാലങ്ങളെക്കുറിച്ചും അദ്ദേഹം പ്രതിപാദിച്ചു. മൃഗങ്ങളെയും പക്ഷികളെയും ഇഴജന്തുക്കളെയും മത്സ്യങ്ങളെയും അദ്ദേഹം പരാമർശവിഷയമാക്കി.
ശലോമോന്റെ ജ്ഞാനത്തെപ്പറ്റി കേട്ടറിഞ്ഞ സകലരാഷ്ട്രത്തലവന്മാരുടെയും അടുക്കൽനിന്ന് അനവധി സ്ഥാനപതികൾ ശലോമോന്റെ ജ്ഞാനവചനങ്ങൾ കേൾക്കാൻ എത്തിയിരുന്നു.