ഇസ്രായേൽജനം ഈജിപ്റ്റിൽനിന്ന് യാത്രപുറപ്പെട്ടുവന്നതിന്റെ നാനൂറ്റി എൺപതാംവർഷം —ശലോമോൻ ഇസ്രായേലിൽ ഭരണമേറ്റതിന്റെ നാലാംവർഷം—രണ്ടാംമാസമായ സീവുമാസത്തിൽ അദ്ദേഹം യഹോവയ്ക്ക് ഒരു ആലയം നിർമിക്കാൻ ആരംഭിച്ചു.
KO
Copywork
Malayalam OMCV 열왕기상 6장
성경필사는 빠르게 끝내는 입력 훈련이 아니라, 한 절씩 말씀의 문장과 흐름을 다시 붙드는 시간입니다. 입력 내용은 이 브라우저에 임시 저장되며, 로그인하면 계정에도 저장됩니다.
소제목 단위로 진행 · 열왕기상
ശലോമോൻരാജാവ് യഹോവയ്ക്കു നിർമിച്ച ദൈവാലയം അറുപതുമുഴം നീളവും ഇരുപതുമുഴം വീതിയും മുപ്പതുമുഴം ഉയരവും ഉള്ളതായിരുന്നു.
ആലയത്തിന്റെ വിശാലമായ മുറിക്കു മുമ്പിലുള്ള മണ്ഡപത്തിന്, ആലയത്തിന്റെ വീതിക്കൊത്തവണ്ണം, ഇരുപതുമുഴം നീളവും മുൻവശത്തേക്കു പത്തുമുഴം വീതിയിൽ തള്ളിനിൽക്കുന്നതുമായിരുന്നു.
ദൈവാലയഭിത്തിക്കിണങ്ങിയ ജനാലകളും അദ്ദേഹം പണിയിച്ചു.
ദൈവാലയത്തിന്റെ വിശാലമായ മുറിയുടെയും അന്തർമന്ദിരത്തിന്റെയും ഇടയ്ക്ക് ആലയത്തിന്റെ ഭിത്തിയോടുചേർത്ത് ചുറ്റും മൂന്നു നിലകളിലായി അനേകം മുറികൾ നിർമിച്ചു.
പുറമേയുള്ള ഭിത്തിയുടെ ഒന്നാംനില അഞ്ചുമുഴവും രണ്ടാംനില ആറുമുഴവും മൂന്നാംനില ഏഴുമുഴവും വീതിയുള്ളതായിരുന്നു. ദൈവാലയഭിത്തിക്കുള്ളിലേക്ക് തുലാങ്ങൾ തുളച്ചുകടക്കാതിരിക്കുന്നതിനായി ചുറ്റും ഗളങ്ങൾ നിർമിച്ച് അവ അതിൽ ഘടിപ്പിച്ചു.
ദൈവാലയനിർമാണത്തിന് പാറമടയിൽവെച്ചുതന്നെ ചെത്തിയൊരുക്കിയ കല്ലുകൾമാത്രമാണ് ഉപയോഗിച്ചിരുന്നത്. അതുകൊണ്ട്, പണിസ്ഥലത്ത് ചുറ്റികയുടെയോ മഴുവിന്റെയോ മറ്റ് യാതൊരു ഇരുമ്പായുധങ്ങളുടെയോ ശബ്ദവും കേൾക്കാനുണ്ടായിരുന്നില്ല.
താഴത്തെ നിലയിലേക്കുള്ള പ്രവേശനം ദൈവാലയത്തിന്റെ തെക്കുവശത്തായിരുന്നു. അവിടെനിന്ന് ഗോവണിവഴി രണ്ടാംനിലയിലേക്കും അവിടെനിന്ന് മൂന്നാംനിലയിലേക്കും പ്രവേശിക്കാമായിരുന്നു.
ഇവ്വിധത്തിൽ അദ്ദേഹം ആലയനിർമാണം പൂർത്തീകരിക്കുകയും ദേവദാരുത്തുലാങ്ങളും പലകകളുംകൊണ്ട് മച്ചിടുകയും ചെയ്തു.
ആലയത്തിനുചുറ്റും അദ്ദേഹം നിർമിച്ച വശത്തോടുചേർന്ന അറകൾ ഓരോന്നിന്റെയും ഉയരം അഞ്ചുമുഴംവീതമായിരുന്നു. ദേവദാരുത്തുലാങ്ങൾകൊണ്ട് അവ ആലയത്തോടു പരസ്പരം ബന്ധിച്ചിരുന്നു.
ഈ സമയത്ത് ശലോമോന് യഹോവയുടെ അരുളപ്പാടുണ്ടായി:
“നീ നിർമിക്കുന്ന ഈ ദൈവാലയത്തെ സംബന്ധിച്ചിടത്തോളം നീ എന്റെ ഉത്തരവുകൾ പിൻതുടരുകയും എന്റെ നിയമങ്ങൾ പ്രമാണിക്കുകയും എന്റെ കൽപ്പനകളെല്ലാം പാലിച്ച് അവ അനുസരിക്കുകയും ചെയ്യുമെങ്കിൽ, ഞാൻ നിന്റെ പിതാവായ ദാവീദിനോടു ചെയ്ത വാഗ്ദാനം ഞാൻ നിന്നിലൂടെ നിവർത്തിക്കും.
ഞാൻ ഇസ്രായേലിന്റെ മധ്യേ വസിക്കും; എന്റെ ജനമായ ഇസ്രായേലിനെ ഞാൻ ഉപേക്ഷിക്കുകയുമില്ല.”
അങ്ങനെ ശലോമോൻ ദൈവാലയനിർമാണം പൂർത്തിയാക്കി.
ദൈവാലയഭിത്തിയുടെ ഉൾവശം, തറമുതൽ മച്ചുവരെ, അദ്ദേഹം ദേവദാരുപ്പലകകൾകൊണ്ട് പാകിമറച്ചു; തറമുഴുവനും സരളമരപ്പലകകൾകൊണ്ട് പാകിയുറപ്പിച്ചു.
ദൈവാലയത്തിനുള്ളിലായി ഒരു അന്തർമന്ദിരം—അതിവിശുദ്ധസ്ഥലം—നിർമിക്കുന്നതിനായി ആലയത്തിന്റെ പിൻഭാഗത്ത് ഇരുപതുമുഴം നീളത്തിലുള്ള സ്ഥലം തറമുതൽ മച്ചുവരെ ദേവദാരുപ്പലകകൾകൊണ്ട് അദ്ദേഹം വേർതിരിച്ചു.
അന്തർമന്ദിരത്തിന്റെ മുൻഭാഗത്തുള്ള ആലയത്തിന്റെ വിശാലമായ മുറിക്ക് നാൽപ്പതുമുഴം അവശേഷിച്ചിരുന്നു.
ദൈവാലയത്തിന്റെ ഉൾഭാഗം ദേവദാരുപ്പലകകൾകൊണ്ട് പൊതിഞ്ഞിരുന്നു. അവയിൽ കായ്കളുടെയും വിടർന്ന പുഷ്പങ്ങളുടെയും രൂപങ്ങൾ കൊത്തിവെച്ചിരുന്നു. സകലതും ദേവദാരുകൊണ്ടായിരുന്നു; കല്ല് അശേഷം ദൃശ്യമായിരുന്നില്ല.
യഹോവയുടെ ഉടമ്പടിയുടെ പേടകം സ്ഥാപിക്കുന്നതിനായി അദ്ദേഹം ദൈവാലയത്തിനുള്ളിൽ അന്തർമന്ദിരം ഒരുക്കി.
അതിന് ഇരുപതുമുഴം നീളവും ഇരുപതുമുഴം വീതിയും ഇരുപതുമുഴം ഉയരവും ഉണ്ടായിരുന്നു. അതിന്റെ ഉൾഭാഗം സ്വർണംകൊണ്ടു പൊതിഞ്ഞു. ദേവദാരുനിർമിതമായ ധൂപപീഠവും സ്വർണംകൊണ്ടു പൊതിഞ്ഞു.
ദൈവാലയത്തിന്റെ അന്തർഭാഗം ശലോമോൻ സ്വർണംകൊണ്ടു പൊതിഞ്ഞു. അന്തർമന്ദിരത്തിനുമുമ്പിൽ കുറുകെ അദ്ദേഹം സ്വർണച്ചങ്ങല കൊളുത്തിയിട്ടു.
അങ്ങനെ, ദൈവാലയത്തിന്റെ ഉൾഭാഗംമുഴുവൻ സ്വർണംകൊണ്ടു പൊതിഞ്ഞു. അന്തർമന്ദിരത്തിലെ യാഗപീഠവും സ്വർണംകൊണ്ടു പൊതിഞ്ഞു.
അന്തർമന്ദിരത്തിനുള്ളിൽ, ഓരോന്നിനും പത്തുമുഴംവീതം ഉയരമുള്ള, രണ്ടു കെരൂബുകളെ ശലോമോൻ ഒലിവുമരംകൊണ്ടു നിർമിച്ച് ഉറപ്പിച്ചുനിർത്തി.
കെരൂബിന്റെ ഒരു ചിറകിന് അഞ്ചുമുഴം നീളം, മറ്റേ ചിറകിനും അഞ്ചുമുഴം നീളം; ചിറകിന്റെ ഒരു അഗ്രംമുതൽ മറ്റേ ചിറകിന്റെ അഗ്രംവരെ പത്തുമുഴം നീളം.
രണ്ടാമത്തെ കെരൂബിന്റെ അളവും പത്തുമുഴംതന്നെ ആയിരുന്നു. കാരണം ആകൃതിയിലും അളവിലും രണ്ടു കെരൂബുകളും ഒരുപോലെതന്നെ ആയിരുന്നു.
ഓരോ കെരൂബിന്റെയും ഉയരവും പത്തുമുഴംതന്നെ ആയിരുന്നു.
ദൈവാലയത്തിന്റെ അന്തർമന്ദിരത്തിനുള്ളിൽ അദ്ദേഹം അവ സ്ഥാപിച്ചു; കെരൂബുകളുടെ ചിറകുകൾ വിടർന്നിരുന്നു. ഒരു കെരൂബിന്റെ ഒരു ചിറക് ഒരു ഭിത്തിയിൽ തൊട്ടിരുന്നു; മറ്റേ കെരൂബിന്റെ മറ്റേ ചിറക് മറ്റേ ഭിത്തിയിലും. അന്തർമന്ദിരത്തിന്റെ ഒത്തമധ്യത്തിൽ ഇരുകെരൂബുകളുടെയും ചിറകുകൾതമ്മിൽ തൊട്ടിരുന്നു.
അദ്ദേഹം കെരൂബുകളെ സ്വർണം പൊതിഞ്ഞു.
ആലയത്തിന്റെ ചുറ്റോടുചുറ്റുമുള്ള ഭിത്തികളിലെല്ലാം—അകത്തെ മുറികളുടെയും പുറത്തെ മുറികളുടെയും ഭിത്തികളിലെല്ലാം—കെരൂബുകൾ, ഈന്തപ്പന, വിടർന്ന പൂക്കൾ ഇവയുടെ രൂപങ്ങൾ അദ്ദേഹം കൊത്തിച്ചു.
ആലയത്തിന്റെ അകത്തും പുറത്തുമുള്ള മുറികളുടെയെല്ലാം തറയും അദ്ദേഹം സ്വർണംകൊണ്ടു പൊതിഞ്ഞു.
അന്തർമന്ദിരത്തിലേക്കു പ്രവേശിക്കുന്നതിന് അദ്ദേഹം ഒലിവുമരംകൊണ്ടു വാതിലുകൾ നിർമിച്ചു. കട്ടിളകൾക്ക് പഞ്ചഭുജാകൃതിയാണ് ഉണ്ടായിരുന്നത്.
ഒലിവുപലകകൾകൊണ്ടുതന്നെയുള്ള ഇരുകതകുകളിലും അദ്ദേഹം കെരൂബുകളുടെയും ഈന്തപ്പനകളുടെയും വിടർന്ന പൂക്കളുടെയും രൂപങ്ങൾ കൊത്തിച്ചു. കെരൂബുകളെയും ഈന്തപ്പനകളെയും കാച്ചിത്തെളിച്ച സ്വർണംകൊണ്ടു പൊതിഞ്ഞു.
ഈ വിധത്തിൽത്തന്നെ വിശാലമായ മുറിയിലേക്കുള്ള പ്രവേശനത്തിന് ചതുർഭുജാകൃതിയിലുള്ളതും ഒലിവുമരത്തിൽ തീർത്തതുമായ കട്ടിളക്കാലുകൾ അദ്ദേഹം നിർമിച്ചു.
അതിന് അദ്ദേഹം സരളമരപ്പലകകൾകൊണ്ടു കതകു നിർമിച്ചു. കതകിന്റെ രണ്ടു പാളികൾക്കും ഈരണ്ടു മടക്കുപാളി ഉണ്ടായിരുന്നു.
അവയുടെമേലും അദ്ദേഹം കെരൂബുകളുടെയും ഈന്തപ്പനകളുടെയും വിടർന്ന പൂക്കളുടെയും രൂപങ്ങൾ കൊത്തിച്ചു. ആ കൊത്തുപണികളുടെമേലും ഒരുപോലെ സ്വർണം അടിച്ചുപതിച്ച് അവയെല്ലാം സ്വർണംകൊണ്ടു പൊതിഞ്ഞു.
ചെത്തിയൊരുക്കിയ മൂന്നുവരി കല്ലും മിനുക്കിയ ഒരുവരി ദേവദാരുത്തുലാനുംകൊണ്ട് അദ്ദേഹം അകത്തെ അങ്കണം പണിയിച്ചു.
നാലാമാണ്ടിൽ സീവുമാസത്തിൽ യഹോവയുടെ ആലയത്തിന് അടിസ്ഥാനം ഇട്ടിരുന്നു.
പതിനൊന്നാമാണ്ടിൽ എട്ടാംമാസമായ ബൂൽമാസത്തിൽ ദൈവാലയം, അതിന്റെ സകലഭാഗങ്ങളുമായി, അതിന്റെ മാതൃക അനുസരിച്ചുതന്നെ, പണിതുതീർത്തു. അങ്ങനെ ആലയം പണിയുന്നതിന് അദ്ദേഹത്തിന് ഏഴുവർഷം വേണ്ടിവന്നു.