യെഹൂദാരാജാവായ അഹസ്യാവിന്റെ മകൻ യോവാശിന്റെ ഇരുപത്തിമൂന്നാമാണ്ടിൽ യേഹുവിന്റെ മകനായ യഹോവാഹാസ് ശമര്യയിൽ ഇസ്രായേലിനു രാജാവായി. അദ്ദേഹം പതിനേഴുവർഷം ഭരണംനടത്തി.
JA
Copywork
Malayalam OMCV 2 Kings 13장
写経は速く終える入力練習ではなく、一節ずつみ言葉の文と流れを改めて受け止める時間です。入力内容はこのブラウザに一時保存され、ログインするとアカウントにも保存されます。
小見出し単位で進める · 2 Kings
നെബാത്തിന്റെ മകനായ യൊരോബെയാം ഇസ്രായേലിനെക്കൊണ്ടു ചെയ്യിച്ച പാപങ്ങളെ അദ്ദേഹം പിൻതുടർന്ന് യഹോവയുടെ കൺമുൻപിൽ തിന്മ പ്രവർത്തിച്ചു. ആ പാപങ്ങളിൽനിന്ന് അദ്ദേഹം വിട്ടുമാറിയില്ല.
അതിനാൽ യഹോവയുടെ കോപം ഇസ്രായേലിന്റെനേരേ ജ്വലിച്ചു. യഹോവ അവരെ അരാംരാജാവായ ഹസായേലിന്റെയും അദ്ദേഹത്തിന്റെ മകനായ ബെൻ-ഹദദിന്റെയും കൈകളിൽ പലപ്രാവശ്യം ഏൽപ്പിച്ചുകൊടുത്തു.
അപ്പോൾ യഹോവാഹാസ് യഹോവയുടെ കാരുണ്യത്തിനുവേണ്ടി അപേക്ഷിച്ചു; അരാംരാജാവ് എത്ര കഠിനമായി ഇസ്രായേലിനെ ഞെരുക്കിയിരുന്നു എന്നു കണ്ടതിനാൽ യഹോവ അദ്ദേഹത്തിന്റെ അപേക്ഷ കേട്ടു.
യഹോവ അവർക്കൊരു വിമോചകനെ നൽകി. അങ്ങനെ അവർ അരാമ്യരുടെ കൈയിൽനിന്ന് രക്ഷപ്പെടുകയും പഴയതുപോലെ തങ്ങളുടെ സ്വന്തം ഭവനങ്ങളിൽ പാർക്കുകയും ചെയ്തു.
എന്നാൽ യൊരോബെയാംഗൃഹം ഇസ്രായേലിനെക്കൊണ്ടു ചെയ്യിച്ച പാപങ്ങളിൽനിന്ന് അവർ വിട്ടുമാറിയില്ല. അവർ ആ പാപങ്ങളിൽത്തന്നെ തുടർന്നു. ശമര്യയിലെങ്ങും അശേരാപ്രതിഷ്ഠകൾക്കു നീക്കം വന്നില്ല.
യഹോവാഹാസിന്റെ സൈന്യത്തിൽ അൻപതു കുതിരച്ചേവകരും പത്തു രഥങ്ങളും പതിനായിരം കാലാളുകളുമല്ലാതെ മറ്റൊന്നും അവശേഷിച്ചില്ല; കാരണം അരാംരാജാവ് അവരെ നശിപ്പിച്ച് മെതിക്കളത്തിലെ പൊടിപോലെയാക്കിത്തീർത്തിരുന്നു.
യഹോവാഹാസിന്റെ ഭരണത്തിലെ മറ്റുസംഭവങ്ങളും അദ്ദേഹം ചെയ്ത പ്രവൃത്തികളും അദ്ദേഹത്തിന്റെ നേട്ടങ്ങളും ഇസ്രായേൽരാജാക്കന്മാരുടെ ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ലേ?
യഹോവാഹാസ് നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോട് ചേർന്നു; അദ്ദേഹത്തെ ശമര്യയിൽ അടക്കംചെയ്തു. അദ്ദേഹത്തിന്റെ മകനായ യഹോവാശ് തുടർന്നു രാജാവായി.
യെഹൂദാരാജാവായ യോവാശിന്റെ മുപ്പത്തിയേഴാമാണ്ടിൽ യഹോവാഹാസിന്റെ മകനായ യഹോവാശ് ശമര്യയിൽ ഇസ്രായേലിനു രാജാവായി. അദ്ദേഹം പതിനൊന്നുവർഷം ഭരണംനടത്തി.
അദ്ദേഹം യഹോവയുടെ ദൃഷ്ടിയിൽ തിന്മയായതു പ്രവർത്തിച്ചു. നെബാത്തിന്റെ മകനായ യൊരോബെയാം ഇസ്രായേലിനെക്കൊണ്ടു ചെയ്യിച്ച പാപങ്ങളിൽനിന്നൊന്നും അദ്ദേഹം വിട്ടുമാറാതെ അവയിൽത്തന്നെ തുടർന്നു.
യഹോവാശിന്റെ ഭരണത്തിലെ മറ്റുസംഭവങ്ങളും അദ്ദേഹത്തിന്റെ പ്രവൃത്തികളും യെഹൂദാരാജാവായ അമസ്യാവിനോടു യുദ്ധം ചെയ്തതുൾപ്പെടെ അദ്ദേഹത്തിന്റെ നേട്ടങ്ങളും എല്ലാം ഇസ്രായേൽരാജാക്കന്മാരുടെ ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ലേ?
യഹോവാശ് നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോട് ചേർന്നു; യൊരോബെയാം അനന്തരാവകാശിയായി സിംഹാസനാരൂഢനായി. യഹോവാശ് ഇസ്രായേൽരാജാക്കന്മാരോടൊപ്പം ശമര്യയിൽ സംസ്കരിക്കപ്പെട്ടു.
അക്കാലത്ത് എലീശായ്ക്ക് മാരകരോഗം ബാധിച്ചു. ഇസ്രായേൽരാജാവായ യഹോവാശ് അദ്ദേഹത്തെ കാണുന്നതിനു വന്നു; അദ്ദേഹം എലീശായുടെ മുൻപിൽ വിലപിച്ചു. “എന്റെ പിതാവേ! എന്റെ പിതാവേ! ഇസ്രായേലിന്റെ തേരും തേരാളികളുമേ!” എന്നു പറഞ്ഞ് അദ്ദേഹം കരഞ്ഞു.
“അമ്പും വില്ലും എടുക്കുക,” എന്ന് എലീശാ കൽപ്പിച്ചു. അദ്ദേഹം അപ്രകാരംചെയ്തു.
“നിന്റെ കൈകളിൽ വില്ലെടുക്കുക,” എന്ന് അദ്ദേഹം വീണ്ടും ഇസ്രായേൽരാജാവിനോടു കൽപ്പിച്ചു. അദ്ദേഹം അതെടുത്തപ്പോൾ എലീശാ തന്റെ കൈ രാജാവിന്റെ കൈമേൽ വെച്ചു.
“കിഴക്കുവശത്തെ ജനാല തുറക്കുക,” എന്ന് എലീശാ കൽപ്പിച്ചു. രാജാവ് അതു തുറന്നു. “എയ്യുക,” എന്ന് അദ്ദേഹം കൽപ്പിച്ചു; രാജാവ് എയ്തു. “യഹോവയുടെ ജയാസ്ത്രം! യഹോവയുടെ ജയാസ്ത്രം അരാമിന്മേൽ!” എന്ന് എലീശാ ഉദ്ഘോഷിച്ചു. അദ്ദേഹം തുടർന്നു: “അഫേക്കിൽവെച്ച് അങ്ങ് അരാമ്യരെ പൂർണമായും നശിപ്പിക്കും.
“അമ്പുകൾ എടുക്കുക,” എന്നു വീണ്ടും എലീശാ കൽപ്പിച്ചു. ഇസ്രായേൽരാജാവ് അവയെടുത്തു. “നിലത്തടിക്കുക,” എന്ന് എലീശാ പറഞ്ഞു. അദ്ദേഹം മൂന്നുപ്രാവശ്യം അടിച്ചശേഷം നിർത്തി.
അപ്പോൾ ദൈവപുരുഷൻ അദ്ദേഹത്തോടു കോപിച്ചിട്ട്: “നീ അഞ്ചോ ആറോ പ്രാവശ്യം നിലത്ത് അടിക്കണമായിരുന്നു. എങ്കിൽ നീ അരാമ്യരെ തോൽപ്പിച്ച് നിശ്ശേഷം നശിപ്പിക്കുമായിരുന്നു. എന്നാൽ ഇപ്പോൾ നീ മൂന്നുപ്രാവശ്യംമാത്രമേ അവരെ തോൽപ്പിക്കൂ” എന്നു പറഞ്ഞു.
എലീശാ മരിച്ച് അടക്കപ്പെട്ടു.
ഒരിക്കൽ ഏതാനും ഇസ്രായേല്യർ ഒരു മനുഷ്യനെ അടക്കംചെയ്യുമ്പോൾ പെട്ടെന്ന് അവർ ഒരു കവർച്ചക്കൂട്ടത്തെ കണ്ടു; അവർ ആ മനുഷ്യന്റെ ജഡം എലീശയുടെ ശവക്കുഴിയിൽ ഇട്ടു. ആ മൃതശരീരം എലീശയുടെ അസ്ഥികളെ സ്പർശിച്ചപ്പോൾത്തന്നെ ആ മനുഷ്യൻ പുനർജീവിച്ചു; അയാൾ സ്വന്തം കാലിൽ എഴുന്നേറ്റുനിന്നു.
യഹോവാഹാസിന്റെ ഭരണകാലത്തെല്ലാം അരാംരാജാവായ ഹസായേൽ ഇസ്രായേലിനെ കഷ്ടപ്പെടുത്തിക്കൊണ്ടിരുന്നു.
എന്നാൽ താൻ അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും ചെയ്ത ഉടമ്പടിമൂലം യഹോവയ്ക്ക് അവരുടെനേരേ കരുണയും മനസ്സലിവും തോന്നി അവരെ കടാക്ഷിച്ചു. ഇന്നുവരെയും അവരെ നശിപ്പിക്കുന്നതിനോ തന്റെ സന്നിധിയിൽനിന്ന് തള്ളിക്കളയുന്നതിനോ യഹോവയ്ക്കു മനസ്സായില്ല.
അരാംരാജാവായ ഹസായേൽ മരിച്ചു. അദ്ദേഹത്തിന്റെ മകനായ ബെൻ-ഹദദ് അദ്ദേഹത്തിനുപകരം രാജാവായി.
അപ്പോൾ യഹോവാഹാസിന്റെ മകനായ യഹോവാശ്, ഹസായേലിന്റെ മകനായ ബെൻ-ഹദദ് തന്റെ പിതാവിനോടു യുദ്ധംചെയ്തു പിടിച്ചെടുത്ത ചെറുപട്ടണങ്ങൾ തിരികെ പിടിച്ചെടുത്തു. യഹോവാശ് മൂന്നുപ്രാവശ്യം അദ്ദേഹത്തെ തോൽപ്പിച്ചു; അങ്ങനെ ഇസ്രായേലിന്റെ പട്ടണങ്ങൾ വീണ്ടെടുത്തു.