മനശ്ശെ രാജാവായപ്പോൾ അദ്ദേഹത്തിനു പന്ത്രണ്ടുവയസ്സായിരുന്നു. അദ്ദേഹം ജെറുശലേമിൽ അൻപത്തിയഞ്ചു വർഷം വാണു. അദ്ദേഹത്തിന്റെ അമ്മയുടെ പേര് ഹെഫ്സീബാ എന്നായിരുന്നു.
JA
Copywork
Malayalam OMCV 2 Kings 21장
写経は速く終える入力練習ではなく、一節ずつみ言葉の文と流れを改めて受け止める時間です。入力内容はこのブラウザに一時保存され、ログインするとアカウントにも保存されます。
小見出し単位で進める · 2 Kings
ഇസ്രായേലിന്റെ മുമ്പിൽനിന്ന് യഹോവ നീക്കിക്കളഞ്ഞ അന്യരാഷ്ട്രങ്ങളുടെ മ്ലേച്ഛാചാരങ്ങളെ പിൻതുടർന്ന് അദ്ദേഹം യഹോവയുടെ ദൃഷ്ടിയിൽ അറപ്പുളവാക്കുന്നതു പ്രവർത്തിച്ചു.
തന്റെ പിതാവായ ഹിസ്കിയാവ് നശിപ്പിച്ചുകളഞ്ഞ ക്ഷേത്രങ്ങൾ അദ്ദേഹം പുനർനിർമിച്ചു; ഇസ്രായേൽരാജാവായ ആഹാബു ചെയ്തതുപോലെ അദ്ദേഹം ബാലിനു ബലിപീഠങ്ങൾ പണിയുകയും ഒരു അശേരാപ്രതിഷ്ഠ സ്ഥാപിക്കുകയും ചെയ്തു. അദ്ദേഹം എല്ലാ ആകാശസൈന്യങ്ങളെയും വണങ്ങുകയും ആരാധിക്കുകയും ചെയ്തു.
“ജെറുശലേമിൽ ഞാൻ എന്റെ നാമം സ്ഥാപിക്കും,” എന്ന് ഏതൊരാലയത്തെക്കുറിച്ച് യഹോവ കൽപ്പിച്ചിരുന്നോ, ആ ആലയത്തിൽത്തന്നെ അദ്ദേഹം ബലിപീഠങ്ങൾ നിർമിച്ചു.
യഹോവയുടെ ആലയത്തിന്റെ രണ്ട് അങ്കണങ്ങളിലും അദ്ദേഹം സകല ആകാശസൈന്യങ്ങൾക്കുമുള്ള ബലിപീഠങ്ങൾ നിർമിച്ചു.
അദ്ദേഹം സ്വന്തം മകനെ അഗ്നിയിൽ ഹോമിച്ചു, ദേവപ്രശ്നംവെക്കുക, ശകുനംനോക്കുക, വെളിച്ചപ്പാടുകളോടും ഭൂതസേവക്കാരോടും ആലോചന ചോദിക്കുക ഇവയെല്ലാം ചെയ്തു. ഇങ്ങനെ യഹോവയുടെ ദൃഷ്ടിയിൽ ഏറ്റവും തിന്മയായതു പ്രവർത്തിച്ച് അവിടത്തെ പ്രകോപിപ്പിച്ചു.
“ഇസ്രായേലിന്റെ സകലഗോത്രങ്ങളിൽനിന്നുമായി ഞാൻ തെരഞ്ഞെടുത്ത ഈ ജെറുശലേമിലും ഈ ആലയത്തിലും ഞാൻ എന്നെന്നേക്കുമായി എന്റെ നാമം സ്ഥാപിക്കും,” എന്ന് യഹോവ ദാവീദിനോടും അദ്ദേഹത്തിന്റെ പുത്രനായ ശലോമോനോടും കൽപ്പിച്ച അതേ ആലയത്തിൽ, മനശ്ശെ താൻ കൊത്തിയുണ്ടാക്കിയ അശേരാപ്രതിഷ്ഠ സ്ഥാപിച്ചു.
“ഞാൻ അവരോടു കൽപ്പിച്ചിട്ടുള്ള സകലകാര്യങ്ങളും അനുഷ്ഠിക്കുന്നതിലും എന്റെ ദാസനായ മോശ അവർക്കു നൽകിയിട്ടുള്ള ന്യായപ്രമാണം അനുസരിക്കുന്നതിലും അവർ ശ്രദ്ധയുള്ളവരായിരുന്നാൽമാത്രം മതി, എങ്കിൽ അവരുടെ പിതാക്കന്മാർക്കു ഞാൻ കൊടുത്തിരിക്കുന്ന ഈ ദേശംവിട്ട് ഇസ്രായേല്യരുടെ പാദങ്ങൾ അലയുന്നതിന് ഇനിയും ഒരിക്കലും ഞാൻ ഇടവരുത്തുകയില്ല,” എന്നും യഹോവ കൽപ്പിച്ചിരുന്നു.
എന്നാൽ ജനം അതു ചെവിക്കൊണ്ടില്ല; യഹോവ ഇസ്രായേൽജനതയുടെമുമ്പിൽനിന്നു നശിപ്പിച്ചുകളഞ്ഞ അന്യരാഷ്ട്രങ്ങൾ ചെയ്തതിനെക്കാൾ അധികം വഷളത്തം പ്രവർത്തിക്കത്തക്കവണ്ണം മനശ്ശെ അവരെ പിഴച്ച വഴികളിലേക്കു നയിച്ചു.
അതിനാൽ യഹോവ തന്റെ ദാസന്മാരായ പ്രവാചകന്മാർമുഖേന ഇപ്രകാരം അരുളിച്ചെയ്തു:
“യെഹൂദാരാജാവായ മനശ്ശെ ഈ മ്ലേച്ഛപാപങ്ങൾ ചെയ്തിരിക്കുന്നു. അദ്ദേഹം തനിക്കുമുമ്പേ ഇവിടെ ഉണ്ടായിരുന്ന അമോര്യരെക്കാളും അധികം തിന്മ പ്രവർത്തിക്കുകയും തന്റെ ബിംബങ്ങളെക്കൊണ്ട് യെഹൂദയെ പാപത്തിലേക്കു നയിക്കുകയും ചെയ്തിരിക്കുന്നു.
അതിനാൽ ഇസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അതിനെപ്പറ്റി കേൾക്കുന്ന ഏതൊരുവന്റെയും കാതുകൾ നടുങ്ങിപ്പോകത്തക്കവണ്ണമുള്ള നാശം ഞാൻ ജെറുശലേമിന്മേലും യെഹൂദയുടെമേലും വരുത്താൻപോകുന്നു.
ശമര്യയ്ക്കെതിരേ ഉപയോഗിച്ച അളവുനൂലും ആഹാബുഗൃഹത്തിനെതിരേ ഉപയോഗിച്ച തൂക്കുകട്ടയുംകൊണ്ട് ഞാൻ ജെറുശലേമിനെ അളന്നുതൂക്കും. ഒരുവൻ ഒരു തളിക തുടച്ച് കമിഴ്ത്തിവെക്കുന്നതുപോലെ ഞാൻ ജെറുശലേമിനെ തുടച്ചുകളയും.
ഞാൻ എന്റെ അവകാശത്തിലെ ശേഷിപ്പിനെ ഉപേക്ഷിച്ചുകളയുകയും അവരെ അവരുടെ ശത്രുക്കളുടെകൈയിൽ ഏൽപ്പിച്ചുകൊടുക്കുകയും ചെയ്യും. സകലശത്രുക്കളും അവരെ കൊള്ളയിടുകയും കവർച്ചനടത്തുകയും ചെയ്യും.
കാരണം അവരുടെ പൂർവികർ ഈജിപ്റ്റിൽനിന്ന് പുറപ്പെട്ടനാൾമുതൽ ഇന്നുവരെയും അവർ എന്റെ ദൃഷ്ടിയിൽ തിന്മ പ്രവർത്തിച്ച് എന്നെ പ്രകോപിപ്പിച്ചിരിക്കുന്നു.”
യെഹൂദാ യഹോവയുടെമുമ്പാകെ തിന്മ പ്രവർത്തിക്കാൻതക്കവണ്ണം അവരെക്കൊണ്ടു പാപം ചെയ്യിച്ചതുമാത്രവുമല്ല, ജെറുശലേമിനെ ഒരറ്റംമുതൽ മറ്റേ അറ്റംവരെ നിറയ്ക്കാൻ മതിയാകുംവരെ നിഷ്കളങ്കരക്തം ചൊരിയുകകൂടെ മനശ്ശെ ചെയ്തിരിക്കുന്നു.
മനശ്ശെയുടെ ഭരണത്തിലെ ഇതര സംഭവങ്ങളും അദ്ദേഹം ചെയ്ത പാപങ്ങൾ ഉൾപ്പെടെയുള്ള സകലപ്രവൃത്തികളും യെഹൂദാരാജാക്കന്മാരുടെ ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ലേ?
മനശ്ശെ നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോട് ചേർന്നു; അദ്ദേഹത്തിന്റെ കൊട്ടാര ഉദ്യാനത്തിൽ ഉസ്സയുടെ തോട്ടത്തിൽ അദ്ദേഹത്തെ അടക്കംചെയ്തു. അദ്ദേഹത്തിന്റെ മകനായ ആമോൻ അദ്ദേഹത്തിനുപകരം രാജാവായി.
ആമോൻ രാജാവാകുമ്പോൾ അദ്ദേഹത്തിന് ഇരുപത്തിരണ്ടു വയസ്സായിരുന്നു. അദ്ദേഹം ജെറുശലേമിൽ രണ്ടുവർഷം വാണു. അദ്ദേഹത്തിന്റെ അമ്മയുടെ പേര് മെശുല്ലേമെത്ത് എന്നായിരുന്നു. അവർ യൊത്ബക്കാരനായ ഹാരൂസിന്റെ മകൾ ആയിരുന്നു.
തന്റെ പിതാവായ മനശ്ശെ ചെയ്തിരുന്നതുപോലെ അദ്ദേഹവും യഹോവയുടെമുമ്പിൽ തിന്മ പ്രവർത്തിച്ചു.
അദ്ദേഹം തന്റെ പിതാവിന്റെ സകലവഴികളിലും നടന്നു; തന്റെ പിതാവ് ആരാധിച്ചിരുന്ന ബിംബങ്ങളെയെല്ലാം ആരാധിക്കുകയും അവയെ നമസ്കരിക്കുകയും ചെയ്തു.
അദ്ദേഹം തന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ ഉപേക്ഷിച്ചു; യഹോവയുടെ വഴികളിൽ നടന്നതുമില്ല.
ആമോന്റെ ഉദ്യോഗസ്ഥന്മാർ അദ്ദേഹത്തിനെതിരേ ഗൂഢാലോചന നടത്തുകയും സ്വന്തം അരമനയിൽവെച്ച് രാജാവിനെ വധിക്കുകയും ചെയ്തു.
അതിനുശേഷം ദേശത്തിലെ ജനം ആമോൻരാജാവിനെതിരേ ഗൂഢാലോചന നടത്തിയവരെയെല്ലാം കൊന്നു. അവർ അദ്ദേഹത്തിന്റെ മകനായ യോശിയാവിനെ അദ്ദേഹത്തിന്റെ സ്ഥാനത്തു രാജാവാക്കി.
ആമോന്റെ ഭരണത്തിലെ മറ്റു സംഭവങ്ങൾ, അദ്ദേഹം ചെയ്ത പ്രവൃത്തികൾ ഇവയെക്കുറിച്ചെല്ലാം യെഹൂദാരാജാക്കന്മാരുടെ ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ലേ?
ഉസ്സയുടെ ഉദ്യാനത്തിൽ തന്റെ കല്ലറയിൽ ആമോൻ അടക്കപ്പെട്ടു. അദ്ദേഹത്തിന്റെ മകനായ യോശിയാവ് അദ്ദേഹത്തിനുപകരം രാജാവായി.